ബി.ജെ.പി കൗൺസിലർ സുഗതനെ പുറത്താക്കാൻ എൽ.ഡി.എഫ് സമരം കടുപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലടച്ച കോർപറേഷൻ വാഴോട്ടുകോണം വാർഡിലെ ബി.ജെ.പി കൗണ്‍സിലർ ആർ. സുഗതനെ പുറത്താക്കമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം കടുപ്പിക്കുന്നു. നഗരസഭ ഭരണാധികാരികൾക്ക് ഒരാഴ്ച സമയം നൽകുമെന്നും ഈ മാസം 23നുള്ളിൽ സുഗതനെ പുറത്താക്കിയില്ലെങ്കിൽ എൽ.ഡി.എഫ് കൗണ്‍സിലർമാർ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുമെന്നുമാണ് പ്രഖ്യാപനം. എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് നേതാക്കൾ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒരു മാസത്തിൽ ഒരു കൗൺസിൽ യോഗമെങ്കിലും ചേരണം എന്നതാണ് നടപ്പുരീതി. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും യോഗം വിളിക്കുന്നില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ഒരാഴ്ച കൂടി കാത്തിരിക്കുമെന്നും അതിനകം നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും തെറ്റ് തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും ജോയി പറഞ്ഞു. 10 വർഷമുണ്ടായ നഷ്ടം നികത്താൻ യു.ഡി.എഫിനെ സഹായിച്ചുവെന്ന് ബി.ജെ.പി നേതാവ് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഇക്കാര്യത്തിൽ ഒന്നും പറയാത്തതെന്നും ജോയി ചോദിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി. ശിവൻകുട്ടി, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എസ്.പി. ദീപക്, ടി.എൻ. സീമ, രാഖി രവികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

