കുരിശുമല അടിവാരം പുലിപ്പേടിയില്‍ ബാലരാജിന്റെ വളര്‍ത്തുനായെ പുലി കൊണ്ടുപോയി
text_fieldsവെള്ളറട: തെക്കന്‍ കുരിശുമല അടിവാരം വീണ്ടും പുലിപ്പേടിയില്‍. ഇന്നലെ പുലര്‍ച്ചെ കുരിശുമല അടിവാരത്ത് താമസിക്കുന്ന ബാലരാജിന്റെ വളര്‍ത്തുനായയെ പുലി കൊണ്ടുപോയി. വനം വകുപ്പിനെ വിവരമറിയിച്ചതിനെതുടര്‍ന്ന് പരുത്തിപ്പള്ളി റേഞ്ചില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സമാനമായ കാല്‍പ്പാടുകള്‍ കണ്ടുവെങ്കിലും മഴ ശക്തമായതിനാല്‍ പുലിയുടേതാണെന്ന് ഉറച്ച നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല.
കൂടാതെ ബാലരാജിന്റെ വീട്ടിന് സമീപത്തു താമസിക്കുന്ന നിരവധി വീടുകളിലുള്ള വളര്‍ത്തുപൂച്ചകളെയും ദിവസങ്ങളായി കാണാനില്ല. അവയെല്ലാം പുലി പിടിച്ചതാകാമെന്നാണ് നിഗമനം. എന്തായാലും വെള്ളറട പഞ്ചായത്ത് പരിധി പുലിപ്പേടിയിലും അജ്ഞാത ജീവിയുടെ ആക്രമണത്തിലും ഭയപ്പാടിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് വെള്ളാറില്‍ രണ്ട് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്നെയാണ് വെള്ളറട വി. പി.എം ഹൈസ്ക്കൂളിന് സമീപത്ത് ഷാലുവിന്റെ മുപ്പത്തിയഞ്ചോളം മുയലുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്.
അത് അജ്ഞാത ജീവിയാണെന്ന് കരുതിയിരുന്നെങ്കിലും, കെട്ടിയിട്ടിരുന്ന നായയെ കടിച്ചുകൊണ്ടുപോകുന്ന സംഭവം ഇത് ആദ്യമായിട്ടാണ്. ലൈറ്റ് തെളിയിച്ചേ പുറത്തിറങ്ങാവൂ ടോര്‍ച്ചിന്റെ വെട്ടത്തില്‍ മാത്രമേ നടക്കാവൂ എന്നും രാത്രി തീരെ വൈകിയുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിർദേശങ്ങള്‍ നല്‍കിയുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

