കെ.എസ്.ആർ.ടി.സി സിറ്റി സർവിസുകൾ ലാഭത്തിലേക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെ.എസ്.ആർ.ടി.സി നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബർ 29 നാണ് 64 സിറ്റി സർക്കുലർ സർവിസ് ആരംഭിച്ചത്.
ജനുറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവിസുകൾ ആരംഭിച്ചത്. തുടക്ക സമയത്ത് ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ദിവസേന 34,000 ത്തിലധികം യാത്രക്കാരാണ് ഈ ബസിനെ ആശ്രയിക്കുന്നത്.
യാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. 2022 ആഗസ്റ്റ് ഒന്നു മുതലാണ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിൽ 25 പുതിയ ഇലക്ട്രിക് ബസുകൾ ഇറക്കിയത്. വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവിസ് നടത്താൻ 23 രൂപമാത്രമാണ് ചെലവ് വരുന്നത്.
ഇതിന്‍റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവിസ് നടത്തുമ്പോൾ ഇന്ധന ചെലവിൽ ആഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും അങ്ങനെ രണ്ടു മാസവും കൂടി 60 ലക്ഷം രൂപയും ഡീസൽ ചെലവ് ഇനത്തിൽ ലാഭിക്കാനായി.
നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രവും. ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകുന്നു. 50 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപക്ക് മുകളിൽ ഡീസൽ ചെലവിൽ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

