സൂപ്പർമാർക്കറ്റ് ഉടമയെയും മകനെയും മർദിച്ച് പണം കവർന്നു; ഒരാൾ പിടിയിൽ
text_fieldsമുഹമ്മദ്
ഷാഫി
കോവളം: വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ ഗുണ്ടകൾ സൂപ്പർമാർക്കറ്റ് ഉടമയെയും മകനെയും മർദിച്ച് പണം കവർന്നു.
മർദനമേറ്റ വിഴിഞ്ഞം സ്വദേശി ഇബൻ മഷൂദ് (58), മകൻ ഷാഹുൽ ഹമീദ് (19) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തിയറ്റർ ജങ്ഷൻ ജിസ്തി മൻസിലിൽ മുഹമ്മദ് ഷാഫിയെ (27) അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളിനായി അന്വേഷണം ഊർജിതമാക്കിയതായി കോവളം പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ എ.എം.കെ സൂപ്പർ മാർക്കറ്റിലായിരുന്നു സംഭവം. ഉടമ കട അടക്കുന്ന നേരത്ത് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
പിതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് കൗമാരക്കാരനായ മകനും മർദനമേറ്റത്.
രണ്ടായിരത്തോളം രൂപ കവർന്നതായാണ് പരാതി. പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പിടിയിലായ ഷാഫി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോവളം സി.ഐ പ്രെജു, എസ്.ഐമാരായ അനീഷ്, മാർവിൻ ഡിക്രൂസ്, സി.പി.ഒ ലജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.