കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകൂട്ടം
text_fieldsറബര്‍ തോട്ടത്തിൽ ആനക്കൂട്ടം കൃഷിനശിപ്പിക്കുന്നതിന്റയും റോഡിലൂടെ നടന്നുപോകുന്ന
ദൃശ്യങ്ങള്‍. തോട്ടത്തിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞത്
വെള്ളറട: കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. കഴിഞ്ഞദിവസം നിരവധി കൃഷിയിടങ്ങള്‍ കാട്ടാന കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടം എത്തിയത് സി.സി ടി.വിയിൽ ദൃശ്യമായി. അതിര്‍ത്തി ഗ്രാമങ്ങളായ പത്തുകാണി, പേണു മലനിര പ്രദേശങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചത്. പേണു പ്രദേശത്തെ കര്‍ഷകന്‍ സണ്ണിയുടെ റബര്‍ തോട്ടത്തിലേക്ക് കയറിയ ആനക്കൂട്ടം തെങ്ങ് ഉള്‍പ്പെടെ വിവിധ കൃഷികള്‍ നശിപ്പിച്ചു.
ആനകള്‍ റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ തോട്ടത്തിലെ സി.സി ടി.വി. കാമറയില്‍ പതിഞ്ഞിരുന്നു. കളിയല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ഷകന് മുന്നറിയിപ്പ് നല്‍കി. പേണു പ്രദേശത്ത് സ്ഥാപിച്ച വൈദ്യുത വേലിയും ആനകള്‍ തകര്‍ത്തു. പത്തുകാണി പ്രദേശത്തും ഒറ്റയാന്‍ കൃഷിയിടങ്ങളില്‍ നാശനഷ്ടം വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
രണ്ടുമാസം മുമ്പ് നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കാട്ടാനകളുടെ സാന്നിധ്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അമ്പൂരി ഉന്നതി പ്രദേശങ്ങള്‍ ഗണപതി കല്ല്, കോമ്പ്രം തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളും ആശങ്കയിലാണ്. കേരള-തമിഴ്‌നാട് വനം വകുപ്പുകള്‍ സംയുക്തമായി പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

