തിരുവനന്തപുരം കോർപറേഷൻ; മാലിന്യപ്രശ്നം പഠിക്കാൻ എസ്.എം. വിജയാനന്ദിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ ഖരമാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട വിവിധ പ്രദേശങ്ങൾ പരിശോധിച്ച് കൃത്യമായ പരിഹാരമാർഗങ്ങൾ സമർപ്പിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ സ്പെഷൽ റാപ്പോർട്ടർ കം സ്പെഷൽ മോണിറ്ററായി നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ദീർഘകാലം സെക്രട്ടറിയും രാജീവ്ഗാന്ധി ഡ്രിങ്കിംഗ് വാട്ടർ മിഷൻ, മിനിസ്ട്രി ഓഫ് സാനിറ്റേഷൻ തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികളിലെ പങ്കാളിയുമായിരുന്ന എസ്.എം. വിജയാനന്ദ് കുടുംബശ്രീ പ്രാവർത്തികമാക്കിയ വിദഗ്ദനാണ്.
വിജയാനന്ദിനെ സഹായിക്കുന്നതിനായി വിഷയ വിദഗ്ദരായ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ.ആർ. അജയ് കുമാർ വർമ്മയെയും വേസ്റ്റ് മാനേജ്മെന്റ് കൺസൽട്ടന്റ് എൻ. ജഗജീവനെയും നിയോഗിക്കണമെന്ന് കമീഷൻ നിർദ്ദേശിച്ചു.കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും കനാലുകളിലും ജലാശയങ്ങളിലും വൻതോതിൽ മാലിന്യങ്ങൾ അനധികൃതമായി നിക്ഷേപിക്കുകയാണെന്ന പരാതികൾ വിഷയവിദഗ്ദർ പരിശോധിക്കണം. പഴവങ്ങാടി കനാൽ, തെക്കനാംകര കനാൽ, ആമയിഴഞ്ചാൻ തോട് തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പരിശോധിക്കണം.
നഗരപരിധിയിലെ ഓടകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കണം. കോർപറേഷന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും കോർപറേഷൻ സെക്രട്ടറി സ്പെഷൽ റാപ്പോർട്ടർക്ക് കൈമാറണമെന്ന് കമീഷൻ നിർദ്ദേശിച്ചു. കോർപറേഷന്റെ നിർദ്ദിഷ്ട ഖരമാലിന്യ സംസ്കരണ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ കൈമാറണം. മാലിന്യ സംസ്കരണ സ്ഥലങ്ങൾ സന്ദർശിക്കാൻ സംഘത്തിന് സൗകര്യമൊരുക്കണം.
വിവരശേഖരണം, മാപ്പിങ്ങ്, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയ്ക്കള്ള ലോജിസ്റ്റിക് പിന്തുണ കോർപറേഷൻ നൽകണം. കോർപറേഷന്റെ പബ്ലിക് ഹെൽത്ത് ഓഫീസർ സ്പെഷൽ റാപ്പോർട്ടറുടെ ലെയ്സൺ ഓഫീസറായി പ്രവർത്തിക്കണം. വിഷയവിദഗ്ദരെ സഹായിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഒരു നോഡൽ ഓഫീസറെ നിയോഗിക്കണം.
ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് സ്പെഷൽ റാപ്പോർട്ടറുടെ പ്രവർത്തനം സുഗമമാക്കണം. വിഷയവിദഗ്ദർക്ക് ഒദ്യോഗിക യാത്രക്കുള്ള വാഹന സൗകര്യം തദ്ദേശസ്വയംഭരണ വകുപ്പ് നൽകണം. മേയർ ഉൾപ്പെടെ ജനപ്രതിനിധികളുമായി കൂടിയാലോചനക്കുള്ള സൗകര്യം കോർപറേഷൻ സെക്രട്ടറി ഏർപ്പെടുത്തണം. വിഷയവിദഗ്ദർക്ക് കനാലുകളുടെ ചുമതലയുള്ള ഇറിഗേഷൻ എൻജിനീയർമാരുടെ സേവനം ലഭ്യമാക്കണം. ഓടകൾ മറ്റേതെങ്കിലും വകുപ്പിന്റെ അധീനതയിൽ വരുന്നതാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണം. ജില്ലാ പൊലീസ് മേധാവിയും പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകണം.
സ്പെഷൽ റാപ്പോർട്ടറുടെ പ്രവർത്തനത്തിനായി സംഘടിപ്പിക്കുന്ന യോഗങ്ങളുടെ ചെലവുകൾ കോർപറേഷൻ വഹിക്കണം. പൊതുജനങ്ങളും റെസിഡന്റ് അസോസിയേഷനുകളും അവരുടെ അഭിപ്രായങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസ് വിലാസത്തിൽ സ്പെഷൽ റാപ്പോർട്ടർക്ക് സമർപ്പിക്കണം. സ്പെഷൽ റാപ്പോട്ടറിൽ നിന്നും ഇടക്കാല റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് കമീഷൻ കേസ് പരിഗണിക്കും. ഡിസംബർ 31 മുമ്പ് സ്പെഷൽ റാപ്പോർട്ടർ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

