കനത്ത ചൂട്: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
text_fieldsതിരുവനന്തപുരം: ജില്ലയിൽ കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ നൽകണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങേണ്ടിവന്നാൽ നിർബന്ധമായും പാദരക്ഷ, കുട എന്നിവ ഉപയോഗിക്കണം. ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തണലിൽ വിശ്രമിച്ചശേഷം ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക, തണുത്ത വെള്ളം കൊണ്ട് ദേഹം തുടക്കുക, കാറ്റ് കൊള്ളുകയോ എ.സി ഉപയോഗിക്കുകയോ ചെയ്യുക എന്നിവ ചെയ്യണം.
അസ്വസ്ഥതകൾ മാറിയില്ലെങ്കിൽ ഉടൻ ചികിത്സ തേടണം. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ പ്രഥമശുശ്രൂഷക്കുശേഷം ഉടൻ തന്നെ ചികിത്സ തേടണം. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കാനും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

