എ.സിയിൽ ‘സുഖവാസം’; അഞ്ച് പാമ്പുകളെ പിടികൂടി
text_fieldsഎ.സിയിൽ നിന്ന് പാമ്പിനെ പിടികൂടുന്നു
ശ്രീകാര്യം: ചെറുവയ്ക്കല്‍ താമസിക്കുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ മാധവ് ജെ. പണിക്കരുടെ കിടപ്പുമുറിയിലെ എ.സിയിൽനിന്ന് പാമ്പുകളെ പിടികൂടി.
ഓഫിസ് വിട്ട് വൈകീട്ട് വീട്ടില്‍ എത്തിയ മാധവ് മുറി തുറന്നപ്പോള്‍ എ.സിയുടെ താഴ്‌വശത്ത് ഒരു വാല്‍ മറയുന്നത് കണ്ടു. സംശയം തോന്നി എ.സിക്ക് സമീപം ചെന്നപ്പോള്‍ അകത്ത് ചെറിയ ശബ്ദം കേള്‍ക്കാനായി. ടോര്‍ച്ച് അടിച്ചു നോക്കിയപ്പോള്‍ പാമ്പിന്റെ വയറിന്റെ ഭാഗം കണ്ടു. ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിലെ സ്‌നേക്ക് റസ്‌ക്യൂ ഓഫിസര്‍ രോഷ്നിയെ വിവരം അറിയിച്ചു.
രോഷ്നിയുടെ നിർദേശപ്രകാരം സ്‌നേക്ക് കാച്ചര്‍ ഗൗതം സ്ഥലത്തെത്തി. ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ കൊബേറി അഥവാ വില്ലൂന്നി വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പാണ് എന്ന് മനസ്സിലാക്കി. എ.സി ഇളക്കി മാറ്റാതെ പിടിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി ടെക്നീഷ്യനെ വിളിച്ചുവരുത്തി.
എ.സി തുറന്നപ്പോള്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി. എ.സിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ ഉള്ളിലെത്തിയത്. ഒന്നര മണിക്കൂര്‍ പരിശ്രമിച്ച് നാല് എണ്ണത്തെ പിടികൂടി. ഒരെണ്ണം ഔട്ടര്‍ പൈപ്പിന്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
മരച്ചില്ലകള്‍ വീടിന്റെ ടെറസില്‍ താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവക്ക് വീട്ടിലെ എ.സിക്കുള്ളില്‍ കയറാന്‍ കഴിഞ്ഞതെന്ന് ഗൗതം പറഞ്ഞു. പിടികൂടിയ പാമ്പുകളെ ദൂരെയുള്ള ആള്‍പാര്‍പ്പില്ലാത്ത തുറസ്സായ കുറ്റികാട്ടിലേക്ക് തുറന്നുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

