‘കടലാസുപീരങ്കി’ മുതൽ ‘ആകാശപ്പോര്’ വരെ; ആവേശപ്പെരുമഴ നനഞ്ഞ് കൊട്ടിക്കലാശം...
text_fieldsതിരുവനന്തപുരം: പാർട്ടിക്കൊടിയുടെ നിറത്തിനൊപ്പിച്ച് ‘കടലാസുപീരങ്കി’യിൽനിന്ന് അന്തരീക്ഷത്തിലേക്ക് ചിതറിപ്പരന്ന വർണക്കടലാസുകൾ, ചെണ്ടമേളവും നാസിക് ഡോളും മുതൽ ഡി.ജെ പാട്ടുകൾ വരെ ഓളം തീർത്ത മേളപ്പരപ്പിൽ തീപടർത്തുന്ന ആവേശത്തിമിർപ്പ്...ആര്‍ത്തിരമ്പിയ ആരവപ്പെരുമഴയില് അലിഞ്ഞും ഇളകിമറിഞ്ഞും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണാരവങ്ങള്ക്ക് കൊട്ടിക്കലാശം.
ഇത്തവണയും മൂന്നുമുന്നണികളും കൊട്ടിക്കലാശത്തിന് കളംവരച്ചത് പേരൂർക്കടയിലായിരുന്നു. അവസാന മിനിറ്റുകളിൽ കനത്തുപെയ്ത മഴ ആവേശം കെടുത്തിയില്ല. മഴനനഞ്ഞും അണികൾ താളമേളങ്ങൾക്കും മുദ്രാവാക്യങ്ങൾക്കുമൊപ്പം നിലയുറപ്പിച്ചു.
ആവേശം ചിന്നിച്ച് കടലാസുപീരങ്കികൾ
പോപ്പറുകളായിരുന്നു ഇക്കുറി ആവേശപ്പോരിൽ മുന്നിൽനിന്നത്. മൂന്ന് രാഷ്ട്രീയപ്പാർട്ടികളും ഇതിൽ മത്സരിച്ചു. അന്തരീക്ഷത്തെ ചെഞ്ചായമണിയിച്ച് സി.പി.എം പോപ്പറുകൾ പൊട്ടിച്ചിതറുമ്പോൾ മറുപടിയായി കോൺഗ്രസ് ചേരിയിലുള്ളവ പ്രവർത്തിച്ച് തുടങ്ങും.
ഇതോടെ അന്തരീക്ഷം ത്രിവർണസാഗരം. പിന്നാലെ എൻ.ഡി.എ ചേരിയുടെ പ്രയോഗം. ഏതാണ്ട് നാലുമണിക്ക് തുടങ്ങിയ കടലാസ് യുദ്ധം പ്രചാരണം കൊട്ടിയിറങ്ങുന്ന ആറ് മണിവരെയും നീണ്ടു. പ്രവർത്തകർ നേർക്കുനേർ വരാതിരിക്കാൻ പൊലീസുകാർ നിലയുറപ്പിച്ചിരുന്നെങ്കിലും അതിരുകൾക്കപ്പുറമായിരുന്നു ആവേശം. മഴ പെയ്ത അവസാന മിനിറ്റിലും പോപ്പറുകൾ പ്രവർത്തിച്ചുകൊണ്ടിരുന്നു.
ആരവത്തേരിൽ ആകാശത്തുഞ്ചത്ത്
ക്രെയിനുകളാണ് പേരൂർക്കടയെ ആവേശത്തിലുയർത്താൻ ഇത്തവണ ക്രെയിനുകളും എത്തിയിരുന്നു. യു.ഡി.എഫ്-ബി.ജെ.പി സ്ഥാനാർഥികളാണ് ഇവ എത്തിച്ചത്. തുടക്കത്തിൽ സ്ഥാനാർഥികളുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് കെട്ടിയാണ് ഇവ ഉയർന്നുതാഴ്ന്നത്. പിന്നീട് ദൃശ്യമാധ്യമങ്ങളുടെ റിപ്പോട്ടർമാർ രംഗം ൈകയടക്കി. സ്ഥാനാർഥികളെത്തിയതോടെ സമാനതകളില്ലാത്ത ആവശമായി.
യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരാണ് ആദ്യം ക്രെയിനിൽ കയറിയത്. ഒപ്പം അച്ചു ഉമ്മനുമുണ്ടായിരുന്നു. പ്രവർത്തകരെ കൈവീശിയും വിജയമുദ്രകാണിച്ചുമായിരുന്നു തരൂർ ആകാശത്തുഞ്ചത്ത് നിലയുറപ്പിച്ചത്. ഈ സമയം ബി.ജെ.പി സ്ഥാനാർഥി എത്താത്തതിനാൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖറിന്റെ ബൊമ്മ ക്രെയിനിൽ കയറ്റി ഉയർത്തി.
ഇതിനിടെ 5.15 ഓടെ എത്തിയ രാജീവ് ചന്ദ്രശേഖർ ബൊമ്മക്കുപകരം ക്രെയിനിലേക്ക്; ഒപ്പം വി.വി. രാജേഷും. ഇതിനിടെ ഇരുസ്ഥാനാർഥികളും പരസ്പരം അഭിവാദ്യം ചെയ്തു. രാജീവിന്റെ ക്രെയിനിൽ പൂക്കൾ മുകളിൽ നിന്ന് താഴേക്ക് വിതറിയാണ് പ്രവർത്തകർക്ക് ആവേശം പകർന്നത്. ഇതിനിടെ തരൂർ താഴേക്കെത്തി. തൊപ്പിയണിഞ്ഞ് വീണ്ടും മുകളിലേക്ക്. മഴക്കാറ് മൂടിക്കെട്ടിയിട്ടും ഇരുവരും താഴെയിറങ്ങിയില്ല.
ഇടതുപ്രവർത്തകർക്കിടയിൽ ഓളം തീർത്താണ് എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കളം കൈയടക്കിയത്. പ്രവർത്തകർ വലിയ ആവേശത്തോടെ പന്ന്യനെ എതിരേറ്റു. മഴകൊണ്ടും കുതിർന്നും അണികളെ ആവേശത്തിലാക്കുകയായിരുന്നു സ്ഥാനാർഥികൾ.
ആർത്തിരമ്പും തിരമാലകളായ്
ഉച്ചയോടെതന്നെ പ്രചാരണവാഹനങ്ങള്‍ പേരൂർക്കടയിൽ എത്തിത്തുടങ്ങിയിരുന്നു. 3.30 ഓടെ അണികളും ചെറുജാഥകളായി എത്തി. ചെണ്ടമേളത്തിനൊപ്പം ഉത്തരേന്ത്യന്‍ വാദ്യോപകരണമായ നാസിക് ഡോളും കലാശക്കൊട്ടിന് ഓളം തീര്‍ത്തു. ചെഞ്ചായമണിഞ്ഞും ത്രിവര്ണഛായയിലും താമരയേന്തിയും പ്രവര്‍ത്തകര്‍ സജീവമായി. ചായം തേച്ചും റിബന്‍ തലയില്‍ കെട്ടിയും കുട്ടികളും ആവേശമായി.
നാലരയായതോടെ കൂടുതല്‍ വാഹനങ്ങളും അണികളും എത്തിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളാനാവാതെ ജങ്ഷന് ഏറെനേരം വീര്‍പ്പുമുട്ടി. കൊട്ടിക്കലാശത്തിന് സ്ത്രീകളും എത്തിയിരുന്നു. പ്രചാരണമവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ആരവങ്ങള്‍ ഉച്ചസ്ഥായിയിലായി.
സ്ഥാനാര്‍ഥികളിൽ 4.30 ഓടെ ശശി തരൂരാണ് ആദ്യമെത്തിയത്. പിന്നാലെ രാജീവ് ചന്ദ്രശേഖറും പന്ന്യനും. പ്രചാരണവാഹനങ്ങള്‍ക്ക് മുകളിലെല്ലാം പ്രവര്‍ത്തകര്‍ ഇടംപിടിച്ചു.
അപ്രമാദിത്തം കാണിക്കാൻ വലിയ മുളകളിലാണ് കൊടികള്‍ കെട്ടിയിരുന്നത്. വൈകീട്ട് അഞ്ചരയോടെയാണ് മഴയുടെ ലക്ഷണം തുടങ്ങി. 5.45 ഓടെ ആകാശം മൂടിക്കെട്ടി. അഞ്ച് മിനിറ്റിനുള്ളിൽ കനത്ത മഴ. അണികളാരും അണുവിട ചലിച്ചില്ല. സ്ഥാനാർഥികളാകട്ടെ ക്രെയിനിന് മുകളിലും. പരസ്യപ്രചാരണസമയമവസാനിക്കുമ്പോഴും മഴപ്പെയ്ത്ത് തീർന്നിരുന്നില്ല.
ആവേശം തണുത്ത് വിഴിഞ്ഞം
വിഴിഞ്ഞം: ആട്ടവും പാട്ടും കൂത്തും മൂത്ത് വരുന്നതിനിടെ പെയ്ത മഴയിൽ കുതിർന്ന് ആവേശം തണുത്ത് വിഴിഞ്ഞത്തെ കൊട്ടിക്കലാശം. പ്രതീക്ഷിച്ചത്ര ആളില്ലാത്തത് തീരദേശമേഖല ഉൾപ്പെടെ പലയിടത്തും മുന്നണികളെ കുഴക്കി.
പ്രധാന കേന്ദ്രമായി പറഞ്ഞിരുന്ന വിഴിഞ്ഞത്ത് ഇടതുപക്ഷവും കോൺഗ്രസും ശക്തി തെളിയിക്കാൻ രംഗത്തിറങ്ങിയെങ്കിലും ആൾബലം കുറവായത് നിയന്ത്രിക്കാനെത്തിയ പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. ഇടതുപക്ഷത്ത് ആളനക്കമുണ്ടായപ്പോൾ യു.ഡി.എഫ് നിര ശുഷ്കമായിരുന്നു. വെങ്ങാനൂർ, ഉച്ചക്കട എന്നിവിടങ്ങളിൽ പ്രവർത്തകർ ഒത്തുകൂടി കൊട്ടിക്കലാശം നടത്തിയെങ്കിലും ബി.ജെ.പി പ്രവർത്തകർ വിഴിഞ്ഞത്തെ കൊട്ടിക്കലാശത്തിന് എത്തിയില്ല.
മുൻവർഷത്തെപോലെ കൊട്ടിക്കലാശം കൈവിട്ടുപോകാതിരിക്കാൻ വിഴിഞ്ഞത്ത് കേരള-തമിഴ്നാട് പൊലീസുകൾ സുരക്ഷയൊരുക്കി. മുക്കോല, ചപ്പാത്ത്, കാഞ്ഞിരംകുളം, പൂവാർ, പഴയകട എന്നിവിടങ്ങളിലും കൊട്ടിക്കലാശം ഉജ്ജ്വലമായി. പൂവാറിൽ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ചെറിയതോതിൽ കൈയാങ്കളിയുമുണ്ടായി. പൊലീസിന്റെ ഇടപെടലിൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.
കൊട്ടിക്കലാശത്തിന്റെ ആവേശത്തേരിലേറി ആറ്റിങ്ങൽ
ആറ്റിങ്ങൽ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തോടെ സമാപനം. ആവേശത്തിൽ സ്ഥാനാർഥികൾ ക്രെയിനിൽ കയറി ആവേശം പകർന്നു.
ആറ്റിങ്ങൽ കച്ചേരിനട, കിളിമാനൂർ, വിതുര, വർക്കല മൈതാനം, വെഞ്ഞാറമൂട്, കാട്ടാക്കട ജങ്ഷൻ, നെടുമങ്ങാട്, ചിറയിൻകീഴ്, കല്ലമ്പലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം പ്രധാനമായി നടന്നത്.
സ്ഥാനാർഥികളുടെ റോഡ് ഷോകൾ കൊട്ടിക്കലാശകേന്ദ്രത്തിൽ എത്തി പ്രവർത്തകർക്ക് ആവേശം പകർന്നു. രാഷ്ട്രീയ പാർട്ടികൾ പ്രാദേശിക തലങ്ങളിൽ പ്രകടനങ്ങളും നടത്തി. ഓരോ നിയോജക മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പ്രചരണവാഹനങ്ങൾ വൈകീട്ട് മൂന്നോടെ കൊട്ടിക്കലാശ കേന്ദ്രങ്ങളിൽ സംഗമിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനൗൺസ്മെൻറ് വാഹനങ്ങൾ ഒന്നിച്ച് സംഗമിച്ചതോടെ അന്തരീക്ഷം പൂർണമായും ശബ്ദകോലാഹലത്തിൽ മുങ്ങി. ഒപ്പം വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പ്രചാരണ വാഹനങ്ങൾ ഒന്നിച്ചതും പ്രവർത്തകർ വലിയതോതിൽ സംഘടിച്ചതുമാണ് വാഹനക്കുരുക്കിനിടയാക്കിയത്.
ബാൻഡ്, ചെണ്ടമേളം, തെയ്യം, തിറ ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ, പാർട്ടി കൊടികൾ, സ്ഥാനാർഥിയുടെ ചിത്രമുള്ള ബലൂണുകൾ, മുത്തുക്കുടകൾ എന്നിവ കൊട്ടിക്കലാശത്തെ നയനാനന്ദകരമാക്കി. ഓരോ പാർട്ടിക്കാരും ഏറ്റവും ഉയരത്തിൽ കൊടി ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു. കച്ചേരിനടയിൽ മൂന്ന് മണിയോടെ തന്നെ ബി.ജെ.പി പ്രവർത്തകർ ക്രെയിൻ എത്തിച്ച് മുകളിൽ കയറി പതാക വീശി.
അരമണിക്കൂർ കഴിഞ്ഞതോടെ എൽ.ഡി.എഫും സമാനരീതിയിൽ ക്രെയിൻ എത്തിച്ചു. പ്രവർത്തകർ ക്രെയിനിൽ കയറി അമ്പതടി ഉയരത്തിൽ നിന്ന് പതാക വീശി. അഞ്ചരയോടെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയും എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരനും ക്രെയിനിൽ കയറി പ്രവർത്തകർക്ക് ആവേശം പകർന്നു. സ്ഥാനാർഥികളെ പരമാവധി ഉയരത്തിൽ നിർത്താനും ജനശ്രദ്ധയിൽ കൊണ്ടുവരാനും പ്രവർത്തകരും മത്സരിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ആറ്റിങ്ങൽ കച്ചേരിനടയിലെ കൊട്ടിക്കലാശത്തിന് എൽ.ഡി.എഫിൽ സി.പി.എം ജില്ല സെക്രട്ടറി ജയൻ ബാബു, വി. ശശി എം.എൽ.എ, ആർ. രാമു, സി.എസ്. ജയചന്ദ്രൻ, കോരാണി സനൽ തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് പ്രചാരണത്തിന് കരകുളം കൃഷ്ണപിള്ള, എം.ജെ. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.ഡി.എക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സുരേഷ്കുമാർ, ഹരി എന്നിവർ നേതൃത്വം നൽകി.
കൊട്ടിക്കലാശത്തിനിടെ അപ്രതീക്ഷിത വേനൽ മഴ
കാട്ടാക്കട: ആവേശം ചോരാതെ കൊട്ടിക്കലാശം പൊടിപൊടിക്കുന്നതിനിടെ അപ്രതീക്ഷിത വേനൽ മഴ. കാറ്റും മഴയും കൂസാതെ മുന്നണികളുടെ കൊട്ടിക്കലാശം ആവേശത്തിരയിളക്കി. പൂവച്ചല്‍, കാട്ടാക്കട, കള്ളിക്കാട്, ആര്യനാട് ജങ്ഷനുകളിലായിരുന്നു ആവേശംകൊള്ളിച്ച കൊട്ടിക്കലാശം. ആര്യനാട് നേരിയ സംഘര്‍ഷത്തിനിടയാക്കി. പത്തോളം പേര്‍ക്ക് തല്ലില്‍ പരിക്കേറ്റതായാണ് വിവരം.
കാട്ടാക്കട, പൂവച്ചല്‍ എന്നിവിടങ്ങളില്‍ പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റമൊഴിച്ചാൽ കലാശക്കൊട്ട് സമാധാനപരമായിരുന്നു. ആറ്റിങ്ങൽ ലോക്സഭ മണ്ഡലം പരിധിയിലെ കാട്ടാക്കട, ആമച്ചൽ, പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട് ജങ്ഷനുകളിൽ കലാശക്കൊട്ട് നടന്നു.
പൊലീസിന്റെ നിയന്ത്രണങ്ങൾ പാലിക്കാൻ മുന്നണിപ്രവർത്തകർ തയാറായതാണ് സംഘർഷം ഒഴിവാക്കിയത്. പൂവച്ചലിൽ യു.ഡി.എഫ് പ്രവർത്തകൻ എൽ.ഡി.എഫ് പ്രവർത്തകന്റെ മുഖത്ത് വിരൽ കൊണ്ട് കുത്തി എന്നാരോപിച്ചായിരുന്നു വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
ബസ് സ്റ്റാൻഡ് റോഡിൽ എൽ.ഡി.എഫും കോളജ് റോഡിൽ ബി.ജെ.പിയും ചന്ത റോഡിൽ യു.ഡി.എഫും പ്രചാരണവാഹനങ്ങളുമായി കേന്ദ്രീകരിച്ചിരുന്നു. കലാശക്കൊട്ടിനിടെയെത്തിയ മഴക്കും പ്രവർത്തകരുടെ ആവേശം ചോർത്താനായില്ല.
കുറ്റിച്ചലില്‍ മണ്ണുമാന്തിയന്ത്രവും ലോറികളും മറ്റ് വാഹനങ്ങളുമായി പ്രവർത്തകർ ജങ്ഷനില്‍ നിലയുറപ്പിച്ചു. ഇതിനിടെയായിരുന്നു ശക്തമായ വേനല്‍ മഴ പെയ്തത്. അപ്പോഴും ആവേശം ചോരാതെ പാരമ്യത്തിലെത്തിയ കൊട്ടിക്കലാശത്തില്‍ സ്ത്രീകളും കുട്ടികളും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.