ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം: പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിൽനിന്ന് തൊണ്ടിമുതലുകൾ കാണാതായ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി ഇടക്കാല റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെ സബ്‌കലക്ടർ എം.എസ്. മാധവിക്കുട്ടി കലക്ടർ നവ്‌ജ്യോത് ഖോസക്ക് കൈമാറിയ റിപ്പോർട്ടിലാണ് പ്രതിയെ സംബന്ധിച്ച് സൂചനയുള്ളത്.
തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന ചെസ്റ്റിൽനിന്ന് നഷ്ടപ്പെട്ട സ്വർണവുമായി സാമ്യമുള്ള ആഭരണങ്ങൾ ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതായി കണ്ടെത്തി. അത് പരിശോധിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥസമിതി പ്രതിയിലേക്കെത്തിയിരിക്കുന്നത്.
തുടർനടപടികൾക്കായി തെളിവുകൾ പേരൂർക്കട പൊലീസിന് കൈമാറി. പ്രതിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥൻ ജോലി ചെയ്‌തിരുന്ന കാലത്ത് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സൂചനകൾ ലഭിച്ചിരുന്നു. പൊലീസിെൻറ അന്വേഷണത്തിലും ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു. സംശയനിഴലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളും സ്വർണ പണയ ഇടപാടുകളും പരിശോധിച്ചപ്പോഴാണ് ഒരാളുടെ പണയ ഇടപാടിൽ അന്വേഷണസംഘത്തിെൻറ ശ്രദ്ധ പതിഞ്ഞത്. തുടർന്ന് ഈ കാലയളവിൽ ഇയാൾ നടത്തിയ പണയ ഇടപാടുകളെല്ലാം പരിശോധിച്ചു.
നാലുതവണയായി വെച്ച തൊണ്ടിമുതലാണ് ഇതിനകം തിരിച്ചറിഞ്ഞത്. അഞ്ച് ലക്ഷത്തോളം രൂപക്ക് ഈ സ്വർണം പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. സംശയംതോന്നി ഇയാളെ ചോദ്യംചെയ്‌തപ്പോൾ നൽകിയ മൊഴികളിലും വൈരുദ്ധ്യം കണ്ടെത്തി.
കൂടുതൽ ചോദ്യംചെയ്യലിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇയാൾ കൂടുതൽ ബാങ്കുകളിൽ പണയം വെച്ചിട്ടുണ്ടോ, സ്വർണം വിൽപന നടത്തിയിട്ടുണ്ടോ, മറ്റാർക്കെങ്കിലും ഇടപാടിൽ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും ഇടക്കാല റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
വിവിധ കാലയളവിലായി സൂക്ഷിച്ച 105 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് അന്വേഷണസമിതി കണ്ടെത്തിയിരിക്കുന്നത്. 30 പവനോളം മുക്കുപണ്ടങ്ങൾ കണ്ടെത്തിയതുൾപ്പെടെ 140 പവനോളം സ്വർണം നഷ്ടെപ്പട്ടതായാണ് പൊലീസിെൻറ വിലയിരുത്തൽ.
അതിനിടെ ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷണം പോയ സംഭവത്തിെൻറ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങിയില്ല. അവധിയായതിനാൽ കാര്യമായ പ്രവർത്തനങ്ങളൊന്നും ശനിയാഴ്ച നടന്നില്ലെന്ന് പേരൂർക്കട പൊലീസ് പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം നിർദേശിച്ചെങ്കിലും അതിെൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉത്തരവിറങ്ങിയില്ല.
കേസ് കൈമാറുന്നതായി മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂയെന്നും അതുവരെ അന്വേഷണം തുടരുമെന്നും പേരൂർക്കട പൊലീസ് വ്യക്തമാക്കി. കേസിെൻറ ഗൗരവം പരിഗണിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. കുറ്റകൃത്യത്തിെൻറ വ്യാപ്തി വലുതാണെന്നും പിന്നിൽ വൻ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പേരൂർക്കട എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

