ചെറിയ അശ്രദ്ധയും അപകടം; കൈവിടരുത് ജാഗ്രത
text_fields
കൊല്ലം: ജില്ലയിലും സമ്പർക്കരോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വിലയിരുത്തൽ. സുരക്ഷ മാനദണ്ഡങ്ങളിലും മുൻകരുതലിനും ചെറിയ വിട്ടുവീഴ്ച പോലും ഉണ്ടാകരുതെന്ന് ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഉറവിടം അറിയാത്ത രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ സ്വന്തം സുരക്ഷക്കായി ഓരോരുത്തരും കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്.
ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുടെ സമ്പർക്കത്തിൽനിന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40 കടന്നു. പല പ്രദേശത്തും സമ്പർക്കത്തിലൂടെ രോഗം പടരുന്നത് വർധിക്കുകയാണ്. ഉറവിടം അറിയാത്തവ മുൻനിർത്തിയുള്ള അന്വേഷണവും മിക്കപ്പോഴും ഇത്തരം സമ്പർക്ക പട്ടികയിലേക്കെത്തുന്നു. രോഗവ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ കല്ലുവാതുക്കലിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് രോഗം ബാധിച്ചതെന്ന് എവിടെനിന്നെന്ന് കണ്ടെത്താനായിരുന്നില്ല. ജങ്ഷനിലെ എ.ടി.എമ്മിൽനിന്നാണ് എല്ലാവർക്കും രോഗം പകർന്നതെന്ന നിഗമനത്തിലേക്കാണ് അവസാനം എത്തിയത്. സ്വയം നിയന്ത്രണം ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകാമെന്ന സ്ഥിതിയാണ്.
ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവിൽപനക്കാരനിൽനിന്നുള്ള സമ്പർക്ക രോഗിയുടെ എണ്ണം വർധിക്കുകയാണ്. അഞ്ചുദിവസം കൊണ്ട് ഇയാളുമായി സമ്പർക്കം പുലർത്തിയ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാസ്താംകോട്ടയിലെ പള്ളിശ്ശേരിക്കൽ, മനക്കര, പന്മന വടുത, കുണ്ടറ പടപ്പക്കര, ശൂരനാട് തൃക്കുന്നപ്പുഴ, ശൂരനാട് തെക്കേമുറി, നീണ്ടകരയിലെ അയൽ സംസ്ഥാന മത്സ്യത്തൊഴിലാളി ക്യാമ്പ് എന്നിവിടങ്ങളിലുള്ളവരാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിലുള്ളത്. നിരവധി സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ കോവിഡ് വ്യാപനം ഉണ്ടായത്. ഒരുപ്രദേശത്തേക്ക് ഒതുങ്ങാത്തതും വ്യത്യസ്ത സ്ഥലങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നതും കടുത്ത ആശങ്കക്കിടയാക്കുന്നു.
ശാസ്താംകോട്ടയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സൂപ്പർസ്പ്രെഡ് സാധ്യത അറിയാൻ പരമാവധി ആൻറിജൻ പരിശോധന നടത്തുന്നുണ്ട്. പൊസിറ്റിവ് ആകുന്ന സ്രവം വിശദപരിശോധനക്ക് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുന്നു.കുന്നത്തൂർ താലൂക്കിലാകെ കോവിഡ് ആശങ്ക രൂക്ഷമാണ്. ദിവസവും നൂറുകണക്കിന് ആളുകളുമായി ഇടപെടുന്നവർക്ക് കോവിഡ് ബാധിച്ചതാണ് കൂടുതൽ ആശങ്ക വർധിപ്പിക്കുന്നത്. ഇവരിൽനിന്നുള്ള സമ്പർക്കപട്ടിക തയാറാക്കുന്നതാണ് വിഷമകരം.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
കൊല്ലം: കോവിഡ് രോഗവ്യാപനം രൂക്ഷമാകുമ്പോഴും മുൻകരുതലുകൾ സ്വീകരിക്കാൻ ജനങ്ങൾ പൊതുവെ വിമുഖത കാട്ടുകയാണ്. പൊലീസിെൻറ നിയന്ത്രണം ഇല്ലാത്ത സ്ഥലങ്ങളിലുള്ളവരിൽ ഭൂരിഭാഗവും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ല. സാമൂഹിക അകലം പാലിക്കൽ, വ്യക്തിശുചിത്വം അടക്കം കൈവിടുന്നു.
വിദേശത്തും ഇതര സംസ്ഥാനത്തു നിന്നുമെത്തുന്നവരെക്കാൾ കൂടുതലാണ് നിലവിൽ സമ്പർക്കത്തിലൂടെ രോഗബാധിതരാവുന്നത്. എന്നിട്ടും രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ മിക്കവരും പാലിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.