കൗൺസിൽ യോഗം ഇന്ന്; ബി.ജെ.പി ഭരണസമിതിക്ക് നിർണായകം
text_fieldsതിരുവനന്തപുരം: കോർപറേഷൻ ബി.ജെ.പി ഭരണസമിതിക്ക് നിർണായകമായ കൗൺസിൽ യോഗം വെള്ളിയാഴ്ച നടക്കും. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ സ്ഥാനം നിലനിർത്താൻ ഭരണ സമിതി കൊണ്ടുപിടിച്ച കരുനീക്കങ്ങൾ നടത്തുമ്പോൾ അതിനെ പൊളിക്കാനുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷ കക്ഷികൾ പയറ്റാനൊരുങ്ങുന്നത്.
വെള്ളിയാഴ്ച യോഗത്തിൽ സുഗതന്റെ അവധി അപേക്ഷ മേയർ വി.വി. രാജേഷ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. അപേക്ഷയെ എതിർക്കാനാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും തീരുമാനം. അപേക്ഷ വോട്ടിനിടണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചുട്ടുണ്ട്. അവധി അപേക്ഷ പാസ്സാക്കാൻ കഴിഞ്ഞില്ലെങ്കിൽ, തുടർച്ചയായ മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെന്ന കാരണത്താൽ സുഗതൻ അയോഗ്യനാക്കപ്പെടും. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബി.ജെ.പി ഭരണ സമിതിക്ക് ഇതു വൻ പ്രതിസന്ധിയുണ്ടാക്കും.
കാപ്പ കേസിൽ ജൂൺ ഒമ്പതിനാണ് സുഗതൻ അറസ്റ്റിലായത്. ഇതിനു മുമ്പും ശേഷവും നടത്തിയ രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ല. ജയിലിലായതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മേയർക്ക് സുഗതൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൗൺസിലിന്റെ അനുമതിയോടെ ആറു മാസം വരെ അവധി അനുവദിക്കാൻ മുനിസിപ്പാലിറ്റി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ അനുമതി നേടിയെടുക്കുകയെന്ന വെല്ലുവിളിയാണ് ഭരണ സമിതി അഭിമുഖീകരിക്കാൻ പോകുന്നത്.
വിമത സ്വരങ്ങളോ അട്ടിമറികളോ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ബി.ജെ.പി ജില്ല നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എല്ലാ പാർട്ടി കൗൺസിലർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് ആവശ്യം അംഗീകരിച്ചാലും സുഗതന്റെ അപേക്ഷ പാസ്സാക്കാൻ ഭരണസമിതി വിയർക്കുമെന്നാണ് സൂചന. 101 അംഗങ്ങളാണ് കോർപറേഷനിലുള്ളത്. സുഗതൻ ഒഴികെ നൂറു പേരുള്ള കൗൺസിലിൽ അവധി അപേക്ഷ പാസ്സാക്കണമെങ്കിൽ 51 പേരുടെ പിന്തുണ വേണം.
ഭരണസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്ര അംഗത്തിന്റെയും മേയറുടെയും വോട്ടുകൾ ലഭിച്ചാലും 50 അംഗങ്ങളുടെ പിന്തുണ മാത്രമേ ലഭിക്കൂ. അതേസമയം, യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും അംഗബലം 49 ആണ്. പൗണ്ട്കടവ് വാർഡിൽനിന്ന് വിജയിച്ച രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ വോട്ട് ഇതോടെ നിർണായകമാകും. ഭരണപക്ഷത്തെ ഒരുവോട്ട് എങ്കിലും അസാധുവാകുകയോ ആരെങ്കിലും വിട്ടുനിൽക്കുകയോ ചെയ്താൽ വൻതിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

