കോർപറേഷൻ പട്ടികജാതി വികസന ഓഫിസ് 'വെള്ളാന'
text_fieldsതിരുവനന്തപുരം: കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി കോർപറേഷനിലെ പട്ടികജാതി വികസന ഓഫിസ് മാറിയെന്ന് വകുപ്പുതല ഓഡിറ്റ് റിപ്പോർട്ട്. പട്ടികജാതി വകുപ്പ് സീനിയർ സൂപ്രണ്ട് ജി. ബാഹുലേയെൻറ നേതൃത്വത്തിൽ നടന്ന പരിശോധയിലാണ് കോടികളുടെ അഴിമതിയും ഭരണതല കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തിയത്. പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച സ്വയംസഹായ ഫണ്ടിൽനിന്ന് ഏഴരലക്ഷം അനർഹർക്ക് നൽകിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ മതിയായ രേഖകളില്ലാതെയാണ് മലയം മലവിള സ്ത്രീശക്തി യൂനിറ്റിലെ 12 അംഗങ്ങൾക്ക് തുണി സഞ്ചി, ബിഗ്ഷോപ്പർ പദ്ധതിക്കായി ഏഴരലക്ഷം അനുവദിച്ചത്. സംഘം സെക്രട്ടറി ആൻസി അടക്കം നാലുപേർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. പ്രസിഡൻറ് എൽ. അജിതകുമാരി കാലാവധി കഴിഞ്ഞ ജാതി സർട്ടിഫിക്കറ്റാണ് നൽകിയത്. മറ്റ് ഏഴുപേരുടെയും അസൽ ജാതി സർട്ടിഫിക്കറ്റ് ഓഫിസിലില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
പദ്ധതി തുകയുടെ 25 ശതമാനം സംഘത്തിെൻറ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിെൻറ രേഖകളില്ല. അഞ്ച് ലക്ഷം വരെയുള്ള പദ്ധതികൾക്ക് മാത്രമേ ഒറ്റത്തവണയായി സബ്സിഡി നൽകാവൂവെന്ന വ്യവസ്ഥ നിലനിൽക്കെ ഏഴരലക്ഷംരൂപയുടെ പദ്ധതിക്ക് ഒറ്റത്തവണയായി അഞ്ച് ലക്ഷം സബ്സിഡി നൽകി. അതും ഡെപ്പോസിറ്റ് വിവരങ്ങൾ ഫയലിൽ കാണിക്കാതെ. സബ്സിഡി തുക നൽകിയശേഷം പദ്ധതി ആരംഭിച്ചതിെൻറയോ പ്രവർത്തനം വിലയിരുത്തിയതിെൻറയോ റിപ്പോർട്ട് ഫയലുകളിലില്ല. ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ മതിയായ രേഖകളില്ലാതെ അനർഹർക്ക് പട്ടികജാതി വിഭാഗങ്ങൾക്കുള്ള ആനുകൂല്യം അനുവദിച്ച നടപടി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിലുണ്ട്.
201-18 സാമ്പത്തികവർഷം പട്ടികജാതി വിഭാഗത്തിലെ സമർഥരായ വിദ്യാർഥികൾക്കുള്ള ശ്രീ അയ്യൻകാളി ടാലൻറ് സെർച്ച് സ്കോളർഷിപ്പിന് 16 പേരാണ് അർഹരായത്. ഇവർക്ക് രണ്ട് ഗഡുക്കളായി 4500 രൂപ നൽകണം. എന്നാൽ, ഒന്നാം ഗഡു 2400 രൂപ നിരക്കിൽ 38,400 രൂപ അനുവദിച്ചെങ്കിലും രണ്ടാം ഗഡു ഏഴുപേർക്കാണ് നൽകിയത്. ഒമ്പതുപേർക്ക് പണം അനുവദിക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്നും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫിസറിൽനിന്ന് വിശദീകരണം തേടണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.