ദലിത് സ്ത്രീക്ക് അപമാനം; എസ്.എച്ച്.ഒയെ വെള്ളപൂശി അന്വേഷണ സംഘം
text_fieldsതിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് നെടുമങ്ങാട് സ്വദേശി ആർ. ബിന്ദുവിനെ (39) പൊലീസ് കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിച്ച കേസിൽ പേരൂർക്കട മുൻ എസ്.എച്ച്.ഒ ആർ. ശിവകുമാറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പരാതി സ്വീകരിച്ചതും അന്വേഷിച്ചതും എസ്.ഐ എസ്.ജി പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. ആരോപണ വിധേയായ സ്ത്രീയെ കസ്റ്റഡിയിലെടുക്കുന്നതിലും തെളിവ് ശേഖരിക്കുന്നതിലും എസ്.ഐക്കും സംഘത്തിനും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. നേരത്തെ കേസുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒ ആർ. ശിവകുമാറിനെ കോഴിക്കോട് മാവൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.
അതേസമയം കേസിൽ പരാതിക്കാരുടെയും ദൃസാക്ഷികളുടെയും ആരോപണവിധേയരുടെയും മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച് അടുത്തമാസം അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് സമർപ്പിക്കാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം പേരൂർക്കട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിൽ നിന്നും സസ്പെൻഷനിലായ എസ്.ഐ എസ്.ജി പ്രസാദ്, ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാർ എന്നിവരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ബിന്ദുവിനെതിരെ മാലമോഷണത്തിന് പരാതി നൽകിയ ഓമന ഡാനിയലിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ മാസം 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് സ്റ്റേഷനിൽ അനുഭവിക്കേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

