ടൂറിസത്തിന് ഉണര്‍വേകി നവീകരിച്ച ചിലക്കൂര്‍ തുരങ്കം
text_fieldsആക്കുളം- ചേറ്റുവ ജലപാതയിലൂടെ നീങ്ങുന്ന ഉല്ലാസ നൗക
തിരുവനന്തപുരം: ജലകേന്ദ്രീകൃത ടൂറിസത്തിന് ഉണര്‍വേകി ആക്കുളം-ചേറ്റുവ ജലപാതയുടെ ഭാഗമായി വര്‍ക്കലയിലെ ചിലക്കൂര്‍ തുരങ്ക നവീകരണം. ചിലക്കൂര്‍ ബീച്ചിനെ ആകര്‍ഷണീയ ടൂറിസം കേന്ദ്രമാക്കാനും സാധിക്കും. ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് 26 നാണ് ഉദ്ഘാടനം ചെയ്യുക. സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പാക്കുന്നത്.
പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ ഉള്‍നാടന്‍ ജലഗതാഗതത്തിന് പൂര്‍ത്തിയാക്കിയ 350 മീറ്റര്‍ എൻജിനീയറിങ് അത്ഭുതമാണ് ചിലക്കൂര്‍ തുരങ്കം. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഇത് സഞ്ചാരയോഗ്യമാക്കുകയായിരുന്നു. നവീകരണത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും.
വര്‍ക്കലയുമായുള്ള ശ്രീനാരായണ ഗുരുവിന്റെ അടുത്ത ബന്ധം, പ്രദേശത്തിന്റെ പൈതൃകം, കേരളത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവയും ഈ ഷോയില്‍ ഉണ്ടാകും. ഇതിനു പുറമേ തുരങ്കത്തിന്റെ ഉപരിതലത്തില്‍ മാപ്പിങ് സാങ്കേതികവിദ്യയുള്ള അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉണ്ട്. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പാക്കിയത്. ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരില്‍ ബോട്ട് ജെട്ടിയും ബീച്ച് പാര്‍ക്കും നിർമിച്ചിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ യാത്രക്കും ചരക്ക് നീക്കത്തിനുമായുള്ള ഉള്‍നാടന്‍ ജലപാതയിലെ പ്രധാന ഭാഗമായിരുന്ന ചിലക്കൂര്‍ തുരങ്കം ഇപ്പോള്‍ പൈതൃക കേന്ദ്രമെന്ന നിലയില്‍ ഉയര്‍ന്നുവരികയാണെന്ന് ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സര്‍ക്കാരിന്റെ വെസ്റ്റ്-കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

