എം.സി റോഡിലെ അപകട മരണം; നിർത്താതെ പോയ മൂന്ന് വാഹനവും ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു
text_fieldsഅപകടത്തിൽ മരണപ്പെട്ട അമ്മയും മകളും
ചടയമംഗലം: എം.സി റോഡിലെ അപകട മരണത്തിൽ നിർത്താതെ പോയ മൂന്ന് വാഹനങ്ങളും ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. എം.സി റോഡിൽ നിലമേലിൽ പുതുശ്ശേരിയിൽ കഴിഞ്ഞ 13ന് രാത്രി സ്ത്രീകൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ സംഭവത്തിലെ രണ്ട് കാറും ബൈക്കുമാണ് ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
അപകടത്തിൽ സ്കൂട്ടർ യാത്രികരായ അടൂർ പന്തളം മങ്ങാരം സെലിൻ നിവാസിൽ സെൽവ മുഹമ്മദ്(53), മകൾ ഹാൽബി ജലാൽ (21) എന്നിവരാണ് മരിച്ചത്. ചടയമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ ഒരു കാർ പട്ടാഴിയിൽനിന്നും മറ്റൊരു കാർ തിരുവനന്തപുരം മലയിൻകീഴിൽ നിന്നും ബൈക്ക് നെട്ടേത്തറയിൽ നിന്നും ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത് .
എം.സി റോഡിൽ തിരുവനന്തപുരത്തുനിന്ന് പന്തളത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഉമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്കൂട്ടറിന്റെ പിന്നിൽ വന്ന കാർ ഇടിച്ചതിനെ തുടർന്ന് എം.സി റോഡിൽ തെറിച്ചുവീണ യാത്രികരുടെ ദേഹത്തുകൂടി കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കയറിയിറങ്ങുകയും നിർത്താതെ പോവുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെൽവ മുഹമ്മദ് കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൽബി ജലാലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെൽവ മുഹമ്മദ് പത്തനംതിട്ട ചെന്നീർക്കര ഗവ. ഹോസ്പിറ്റലിൽ നഴ്സിങ് അസിസ്റ്റന്റും ഹൽബി ജലാൽ പത്തനംതിട്ട ചുട്ടിപ്പാറയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയുമാണ്.
നിർത്താതെ പോയ വാഹനങ്ങളെ ചടയമംഗലം പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്തേ 400ൽപരം സി.സി.ടി.വി കാമറകൾ പരിശോധിച്ചും എ.ഐ കാമറ, വിവിധ വാട്സ്ആപ് ഗ്രൂപ്പുകളുടെ സഹായത്തോടെയുമാണ് പൊലീസ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

