ബി.എസ്.എന്‍.എല്‍ സഹകരണ സംഘം: ക്രമക്കേട് നടത്തിയവരിൽ നിന്ന് തുക ഈടാക്കി നിക്ഷേപകര്‍ക്ക് നല്‍കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എൻജിനീയേഴ്സ് സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവരുടെ വസ്തുവകകളില്‍നിന്ന് തുക ഈടാക്കി നിക്ഷേപകര്‍ക്ക് നല്‍കുന്നതിന് സഹകരണ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസിന്റെ അന്വേഷണം കൈമാറിയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ അസ്റ്റിൽ. സംഘം സെക്രട്ടറി കെ.വി. പ്രദീപ് കുമാറിനെയാണ് പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ആയിരുന്നു അറസ്റ്റ്.
തിരുവനന്തപുരം വഞ്ചിയൂര്‍ ഉപ്പളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്‍ എൻജിനീയേഴ്സ് സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. രജിസ്ട്രേഷന് വകുപ്പ് നടത്തിയ പരിശോധനയില്‍ നിക്ഷേപതട്ടിപ്പ് ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപകരില്‍ നിന്ന് സ്ഥിരനിക്ഷേപമായി കൈപ്പറ്റിയ തുകകള്‍ വ്യാജ രജിസ്റ്ററില്‍ രേഖപ്പെടുത്തി വ്യാജസ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍. സഹകരണ സംഘം രജിസ്ട്രാര്‍ നിയോഗിച്ച അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 92.73 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തിയിട്ടുണ്ട്.
സംഘത്തിന്റെ പ്രസിഡന്റ്, ഓണററി സെക്രട്ടറി, ഒരു ജീവനക്കാരന് എന്നിവര്‍ക്ക് പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വസ്തുവകകളുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്കും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും മറ്റുമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമക്കേട് നടത്തിയ തുക ഈടാക്കുന്നതിന് സംഘം പ്രസിഡന്റ്, ഒരു ജീവനക്കാരന് എന്നിവരുടെയും ബന്ധുക്കളുടെയും പേരിലുള്ള 20 വസ്തുവകകള്‍ സഹകരണ വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.
സംഘം പ്രസിഡന്റ്, ജീവനക്കാരന്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ മുഴുവന്‍ സ്ഥാവരവസ്തുക്കളും കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.