ബി.ജെ.പി നേതാവിന്‍റെ സ്പാ പൂട്ടിച്ച സംഭവം; മേയറുടെ നടപടിയിൽ പാർട്ടിക്കുള്ളിൽ കല്ലുകടി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണം മുൻനിർത്തി നഗരമധ്യത്തിലെ ബി.ജെ.പി നേതാവിന്‍റെ സ്പാ പൂട്ടിച്ച മേയര്‍ വി.വി. രാജേഷിന്‍റെ നടപടിയെ ശ്ലാഘിക്കുമ്പോഴും കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് വിമർശനം. ഇത് പാർട്ടിയിലും കല്ലുകടിയുണ്ടാക്കി. പെൺകുട്ടി ഫോണിലൂടെ തന്നോട് ദുരനുഭവം വിവരിച്ചെന്നാണ് മേയർ കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞത്. അങ്ങനെ ഒരു സ്ത്രീ മോശം അനുഭവം തുറന്നുപറഞ്ഞാൽ ജനപ്രതിനിധിയും മേയറുമായ വ്യക്തി ആദ്യം ചെയ്യേണ്ടത് പൊലീസിനോട് പരാതിപ്പെടാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, മേയർ പിറ്റേന്ന് വാർത്തസമ്മേളനം നടത്തുകയും ആരോപണത്തിന് കാരണമായ സ്പാ കേന്ദ്രം ലൈസൻസില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിക്കുകയുമായിരുന്നു. സ്പാ നടത്തിപ്പുകാരുടെ യോഗ്യത സർട്ടിഫിക്കറ്റിന്‍റെ ആധികാരികതയടക്കം പരിശോധിക്കാൻ കോർപറേഷൻ ഹെൽത്ത് വിഭാഗത്തിന് അധികാരമില്ല. ആരോപണമുന്നയിച്ച യുവതി പൊലീസിൽ പരാതി നൽകിയിട്ടുമില്ല. ഇപ്പോൾ നടക്കുന്ന പരിശോധനകൾ എത്രത്തോളം ഫലവത്താകുമെന്ന കാര്യത്തിൽ സംശയമുണ്ട്. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പാക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഇതിൽ പാർട്ടിയിലും അസ്വാരസ്യം പുകയുന്നു. ഷൈന്‍ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസന്‍സ്. സ്പായിൽ ജോലിക്കായി അഭിമുഖത്തി നെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നത്രേ. അഭിമുഖത്തിനിടെ സ്പർശൻ സ്പായിലെ ജീവനക്കാരൻ ഉപഭോക്താക്കളെ കാണിക്കാൻ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയതെന്നും എതിർത്തുപറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നുമാണ് ആരോപണം. തുടർന്ന് ജീവനക്കാറുമായി വാക്കേറ്റവും സംഘർഷ വുമുണ്ടായി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പർശൻ വെൽനെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖ കളോ ലൈസൻസോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ കോർപറേഷൻ നടപടി ആരംഭിച്ചു. മുഴുവൻ സ്പാ കേന്ദ്രങ്ങളുടെയും രേഖകൾ പരിശോധിക്കാന്‍ മേയർ നിര്‍ദേശിച്ചിരുന്നു. ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

