അനുമതിയില്ലാതെ കുടിവെള്ളം കടത്തി; അഞ്ചുതെങ്ങിലെ വാട്ടർ എ.ടി.എം പൂട്ടി
text_fieldsഅഞ്ചുതെങ്ങ് പഞ്ചായത്തിന്റെ കുടിവെള്ള എ.ടി.എം
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വാട്ടർ എ.ടി.എം പൂട്ടി. വാട്ടർ അതോറിറ്റിയുടെ അനുമതി ഇല്ലാതെ കുടിവെള്ളം കടത്തിയതിനാണ് നടപടി. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിൽ അഞ്ച് ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിനാണ് പൂട്ടുവീണത്. കഴിഞ്ഞ ഭരണസമിതിയുടെ പ്രോജക്ട് ആയിരുന്നു.
ഗ്രാമപഞ്ചായത്ത് ഓഫിസ് ആവിശ്യത്തിനായി നൽകിയ കുടിവെള്ള കണക്ഷനിൽ നിന്നുമാണ് എ.ടി.എമ്മിലേക്ക് വെള്ളം എടുത്തിരുന്നത്. ജല അതോറിറ്റിയുടെ കുടിവെള്ളം ദുരുപയോഗം ചെയ്തത് കണ്ടെത്തിയതോടെ വാട്ടർ എ.ടി.എമ്മിലേക്കുള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2025 - 2026 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നിർമാണം പൂർത്തിയാക്കിയത്. ആർ.ജെ എന്റർപ്രൈസസ് പള്ളിപ്പുറമെന്ന സ്ഥാപനത്തിനായിരുന്നു നിർമാണ ചുമതല.
വാട്ടർ അതോറിറ്റി ചട്ടം സെക്ഷൻ 4(1) പ്രകാരം അതോറിറ്റിയുടെ നൽകുന്ന കുടിവെള്ളം വിൽപന നടത്തുവാൻ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അധികാരമില്ല. നിയമലംഘനത്തിന്റെ കാഠിന്യം അനുസരിച്ച് പിഴയോ ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. ഇത് പ്രകാരമാണ് വാട്ടർ അതോറിറ്റി നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാർച്ച് ആറിന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിനായിരുന്നു എ.ടി.എം ഉദ്ഘാടനം ചെയ്തത്. മെഷീന്റെ പുറത്ത് നിലവിലെ എല്ലാ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

