ആൽബി ഡിക്രൂസിന് നാടിന്റെ യാത്രാമൊഴി
text_fieldsതിരുവനന്തപുരം: ആഭ്യന്തര സുരക്ഷക്കായുള്ള ധീര പോരാട്ടങ്ങൾക്ക് രാജ്യം അശോകചക്ര നൽകി ആദരിച്ച ആൽബി ഡിക്രൂസിന് നാടിന്റെ യാത്രാമൊഴി. 1959ൽ 22ാം വയസിലാണ് തീരദേശ ഗ്രാമമായ വലിയതുറയിൽനിന്ന് മത്സ്യത്തൊഴിലാളി ദമ്പതികളായ ഡൊമിനിക്കിന്റെയും ലൂസിയയുടെയും മകനായ ആൽബി സൈന്യത്തിൽ ചേർന്നത്. നാഗാലാൻഡിലെ ഒളിപ്പോരാളികളുടെ സങ്കേതം തകർക്കാൻ നിയോഗിക്കപ്പെട്ട ബറ്റാലിയനിലെ റേഡിയോ ഓഫിസറായിരുന്നു അദ്ദേഹം. 1960 ആഗസ്റ്റ് 25ന് കൊഹിമയിലെ ആസാം റൈഫിൾസിന്റെ താവളം അഞ്ഞൂറോളം വരുന്ന ഒളിപ്പോരാളികൾ വളഞ്ഞു. മൂന്നു ദിവസമാണ് പോരാട്ടം നീണ്ടത്. ജീവൻപോലും അവഗണിച്ചുള്ള പോരാട്ടമാണ് അദ്ദേഹത്തെ അശോകചക്ര ബഹുമതിക്ക് അർഹനാക്കിയത്. രാജ്യത്തിന്റെ ആദ്യ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ഈ ബഹുമതി നെഞ്ചിൽ ചാർത്തുമ്പോൾ സമീപം അന്നത്തെ പ്രധനമന്ത്രി ജവഹർ ലാൽ നെഹ്രുവും ഉണ്ടായിരുന്നു.
ആരോഗ്യ കാരണങ്ങളാൽ 1975ൽ സൈന്യത്തിൽനിന്ന് വിരമിച്ച അദ്ദേഹം പിന്നീട് ദുബൈയിൽ വാർത്താവിനിമയ സംവിധാനങ്ങളുടെ വില്പന ശാലയിൽ ഉദ്യോഗസ്ഥനായി. പിന്നീട് ചെറിയതുറയിൽ താമസമാക്കി. മകൾ ശോഭയുടെ ഭർത്താവ് വർഗീസ് വ്യോമസേനയിൽ അധ്യാപകനാണ്. അദ്ദേഹമാണ് അശോകചക്രത്തിന്റെ പെരുമയെ കുറിച്ച് ബന്ധുക്കളോടും നാട്ടുകാരോടും പറയുന്നത്. അടുത്തിടെ നാട്ടുകാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.