അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂട്ടറെ നിയമിച്ചു
text_fieldsഎം. സലാഹുദ്ദീൻ
തിരുവനന്തപുരം: 11 വര്‍ഷത്തിന് മുമ്പ് അമ്മയെയും മകളെയും കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനെയാണ് നിയമിച്ചത്. 2011 ആഗസ്റ്റ് 18നാണ് മാറനല്ലൂര്‍ ഊരൂട്ടമ്പലം ഇടത്തറ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ദിവ്യയെയും അവരുടെ ഒന്നരവയസ്സുള്ള മകള്‍ ഗൗരിയെയും ദിവ്യയുടെ മുന്‍ പങ്കാളി പൂവാര്‍ മണ്ണാന്‍വിളാകം മാഹീന് മന്‍സിലില്‍ മാഹീന് കണ്ണ് ഊരൂട്ടമ്പലത്തുനിന്ന് കൂട്ടിക്കൊണ്ടുപോയത്.
മാഹീന് കണ്ണിന്റെ നിലവിലെ ഭാര്യ റുക്കിയയുടെ ആവശ്യപ്രകാരം ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കാനാണ് അദ്ദേഹം കൊലപാതകം ചെയ്തതെന്നാണ് പൊലീസ് കേസ്. മാഹീൻ കണ്ണ് (45), ഭാര്യ റുക്കിയ (38) എന്നിവരാണ് കേസിലെ പ്രതികൾ. വിവാഹിതനായ മാഹീൻ കണ്ണ് അക്കാര്യം മറച്ചുവെച്ചാണ് ദിവ്യയുമായി അടുപ്പത്തിലായതും ഒപ്പം താമസിക്കുകയും ചെയ്തത്. ഈ ബന്ധത്തിലാണ് ഗൗരി എന്ന കുഞ്ഞ് ജനിച്ചതും. ഊരൂട്ടമ്പലത്തുനിന്ന് പൂവാര്‍ വഴി തമിഴ്നാട് ഇരയിമ്മന്‍ തുറയക്ക് സമീപം ആളില്ലതുറയിലെ കടലില്‍ ദിവ്യയെും മകളെയും വലിച്ചെറിഞ്ഞാണ് മാഹീന് കണ്ണ് കൊലപാതകം നടത്തിയതെന്നാണ് കേസ്. തേങ്ങാപ്പട്ടണം, കുളച്ചൽ എന്നിവിടങ്ങളിലെ തീരദേശത്തുനിന്ന് തമിഴ്നാട് പൊലീസ് ദിവ്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
റൂറല്‍ എസ്.പി ശിൽപ ദേവയ്യ, എ.എസ്.പി എം.കെ. സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ദിവ്യയുടെയും മകളുടെയും കൊലപാതകം കണ്ടെത്തിയത്. പേരൂര്‍ക്കടയിലെ ചെടി വില്പനശാലയില് കോവിഡ് കാലത്ത് നടന്ന വിനീതയുടെ കൊലക്കേസിലും എം. സലാഹുദ്ദീനെയാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുള്ളത്. നാൽപതോളം കൊലപാതക കേസുകളില്‍ പ്രോസിക്യൂഷനുവേണ്ടി സലാഹുദീൻ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

