യുവതിയെ തലക്കടിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
text_fieldsനിഷ സന്തോഷ്
തിരുവനന്തപുരം: മുദാക്കൽ ചെമ്പൂര് ദേശത്ത് കളിക്കൽ കുന്നിൻ വീട്ടിൽ രാധയുടെ മകൾ നിഷയെ (35) തലയ്ക്കക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അഴൂർ മുട്ടപ്പലം ദേശത്ത് പുതുവൽവിള വീട്ടിൽ സുകുമാരന്റെ മകൻ സന്തോഷിന് (37) ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക ഒടുക്കിയില്ലങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
പിഴത്തുക കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷക്ക് നൽകണമെന്നും പുറമെ ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരം നൽകണമെന്നും തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. 2011 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് സന്തോഷ് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ച് വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു.
മർദനം സഹിക്കവയ്യാതായപ്പോൾ സംഭവത്തിന് തലേദിവസം നിഷ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെതുടർന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് പിറ്റേദിവസം നിഷയുടെ വീട്ടിലെത്തിശേഷം നിഷയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി.
ആറ്റിങ്ങൽ പൊലീസ് മുൻ സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുമായ ബി. അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

