Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:38 AM IST Updated On
date_range 13 May 2022 5:38 AM IST24 മണിക്കൂർ പരിശ്രമം വിഫലം; കിണറ്റിലകപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
കൊട്ടിയം: 24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ നിരാശ ബാക്കിയാക്കി കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. തൊടികൾ ഇറക്കുന്ന ജോലിക്കിടെ, മണ്ണിടിഞ്ഞുവീണ് കിണറ്റിലകപ്പെട്ട നെടുമ്പന മുട്ടയ്ക്കാവ് പാകിസ്താൻ മുക്കിനു സമീപം മുളവറകുന്ന് പിറവന്തലഴികത്ത് വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്‍റെയും ജുബൈരിയയുടെയും മകൻ സുധീർ (28) ആണ് മരിച്ചത്. തഴുത്തല പുഞ്ചിരിച്ചിറക്കടുത്തുള്ള ബെൻ ഡെയിലിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. കിണറ്റിന് സമാന്തരമായി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് 40 അടി താഴ്ചയിൽ കുഴിയെടുത്താണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ മൃതദേഹം പുറത്തെടുത്തത്. ബുധനാഴ്ച ഉച്ചക്ക് ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ വ്യാഴാഴ്ച പുലർച്ച രണ്ട് കഴിഞ്ഞ് മഴ കാരണം നിർത്തിവെച്ചു. തുടർന്ന്, രാവിലെ ഏഴോടെയാണ് പുനരാരംഭിച്ചത്. മൂന്ന് പ്രൊക്ലെയ്നറും ഒരു എസ്കവേറ്ററും ഉപയോഗിച്ചാണ് കുഴിയുണ്ടാക്കിയത്. 70 അടിയോളം താഴ്ചയുള്ള കിണറ്റിൽ വെള്ളം വറ്റിയതിനെ തുടർന്ന് ആഴം കൂട്ടുന്ന ജോലിക്കാണ് സുധീറും മുട്ടയ്ക്കാവ് സ്വദേശികളായ നാലുപേരുമെത്തിയത്. തൊടികൾ ഇറക്കി സുധീർ മെറ്റലിട്ടു കൊണ്ടിരിക്കെയാണ് മണ്ണിടിഞ്ഞത്. വടത്തിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ, വീണ്ടും തൊടികൾ ഇടിഞ്ഞ് ശരീരത്തിനു മുകളിൽ മണ്ണ് വീഴുകയായിരുന്നു. മുകളിലുണ്ടായിരുന്നവർ ഇറങ്ങാൻ ശ്രമിച്ചെങ്കിലും വീണ്ടും മണ്ണിടിഞ്ഞതിനാൽ പിന്മാറി. മുപ്പതംഗ അഗ്നിരക്ഷാസേനയും ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സുധീറിന്‍റെ ഭാര്യ: ഹയറുന്നിസ. സഹോദരൻ: സുൽഫിക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story