തിരുവനന്തപുരം ജില്ലയിൽ 2283 പേര്‍ക്കുകൂടി കോവിഡ്; 490 പേര്‍ക്ക് രോഗമുക്തി
text_fieldsതിരുവനന്തപുരം: ജില്ലയിൽ വ്യാഴാഴ്ച 2283 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 490 പേര് രോഗമുക്തരായി. 10,825 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,916 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 11 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ 3792 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 38,043 പേര് ക്വാറൻറീനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 139 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
പള്ളിച്ചലിൽ പ്രതിരോധം ശക്തമാക്കുന്നു
ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നു. ഇതിെൻറ ഭാഗമായി വാർഡ്തലത്തിൽ ജാഗ്രതാസമിതികളും സാനിറ്റേഷൻ കമ്മിറ്റികളും ചേരും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുറക്കും.
വാക്സിനേഷൻ എടുക്കേണ്ടവരുടെ പട്ടിക അംഗൻവാടി ജീവനക്കാരുടെ സഹായത്തോടെ തയാറാക്കും. ശുചീകരണത്തിന് ഓരോ വാർഡിനും തുക അനുവദിക്കും. വാർഡുതലത്തിൽ ഏഴ് അംഗങ്ങളെ ഉൾപ്പെടുത്തി റാപിഡ് റെസ്പോൺസ് ടീം രൂപവത്കരിക്കും. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രാവച്ചമ്പലം വാർഡിൽ 27 ന് രാവിലെ 10 ന് നടക്കുമെന്ന് പ്രസിഡൻറ് ടി. മല്ലിക അറിയിച്ചു.
പരിശോധന ശക്തം മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കി
നേമം: കോവിഡ്് വ്യാപനം കണക്കിലെടുത്ത് നേമം പൊലീസും ഹെൽത്ത് സ്ക്വാഡും സംയുക്തമായി നേമം, പൊന്നുമംഗലം ഭാഗങ്ങളിൽ പരിശോധന നടത്തി.ശരിയായ വിധത്തിൽ മാസ്ക് ധരിക്കുന്നുണ്ടോ എന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും ഉറപ്പാക്കാനായിരുന്നു പ്രധാനമായും പരിശോധന.വ്യാപാര സ്ഥാപനങ്ങളിൽ കയറി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. സാനിറ്റൈസർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നിർബന്ധമായും ഏർപ്പെടുത്താനും നിർദേശിച്ചു. പത്ത് കടകളിൽ സംഘം പരിശോധന നടത്തി.
മാസ്ക് ധരിക്കാത്തതിന് ആറുപേരിൽ നിന്ന് പിഴ ഈടാക്കി. പരിശോധനക്ക് സെക്ടറൽ മജിസ്ട്രേറ്റ് മലർ, നേമം എസ്.ഐ സുബ്രഹ്മണ്യൻ പോറ്റി, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ ദീപക്, ലതകുമാരി, സുജ എന്നിവർ നേതൃത്വം നൽകി.
വാക്സിനേഷൻ: ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമെന്ന് കലക്ടർ
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വാക്സിനേഷൻ എടുക്കാനുള്ളവർ നിർബന്ധമായും ഓൺലൈൻ രജിസ്ട്രേഷൻ നടത്തണമെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇന്നും നാളെയും സാമൂഹികാരോഗ്യകേന്ദ്രങ്ങൾ വരെയുള്ള സ്ഥാപനങ്ങളിൽ മാത്രമേ കോവിഡ് പ്രതിരോധ കുത്തിെവപ്പ് നൽകുകയുള്ളൂ.
ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വെള്ളിയും ശനിയും കോവാക്സിൻ കുത്തിെവപ്പ് നൽകും. മറ്റുള്ള സ്ഥാപനങ്ങളിൽ കോവിഷീൽഡ് വാക്സിൻ ആയിരിക്കും നൽകുക. ഞായറാഴ്ച കോവിഡ് പ്രതിരോധ കുത്തിെവപ്പ് ഉണ്ടായിരിക്കില്ല. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ കോവാക്സിൻ ആദ്യ ഡോസും വലിയതുറ കോസ്റ്റൽ സ്പെഷാലിറ്റി ആശുപത്രിയിൽ കോവാക്സിൻ രണ്ടാം ഡോസും നൽകും. താലൂക്ക് ആശുപത്രികളിലും ജിമ്മി ജോർജ് സ്റ്റേഡിയത്തിലും തിങ്കൾ മുതൽ ശനി വരെ കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് മാത്രമേ നൽകുകയുള്ളൂ.
മറ്റ് മേജർ ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓൺലൈൻ രജിസ്ട്രേഷൻ നടത്തി എത്തുന്നവർക്ക് കോവിഷീൽഡ് ആദ്യ ഡോസും രണ്ടാം ഡോസും നൽകുമെന്നും കലക്ടർ അറിയിച്ചു.
മലയോര പഞ്ചായത്തുകളിൽ രോഗികൾ വർധിക്കുന്നു
കാട്ടാക്കട: മലയോര പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു. അതിനിടെ മരുന്നില്ലാത്തതിനാൽ വ്യാഴാഴ്ചയും എല്ലാ പഞ്ചായത്തുകളിലും വാക്സിനേഷൻ മുടങ്ങി. കാട്ടാക്കട പഞ്ചായത്തിൽ ഇതേവരെ 88 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചന്ദ്രമംഗലം, പൊന്നറ, എട്ടിരുത്തി, തൂങ്ങാംപാറ, അമ്പലത്തിൻകാല വാർഡുകളിലായാണ് ഭൂരിപക്ഷം രോഗികളും. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ഇന്ത്യൻ ബാങ്ക് ശാഖ പൂട്ടി.
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. നാലുവീതം ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഡിപ്പോ അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവയുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ജീവനക്കാർ പറയുന്നു. കൂടാതെ ഡിപ്പോയും പരിസരവും ബസുകളും ശുചീകരിക്കാനുള്ള നടപടിയും ഉണ്ടാകുന്നില്ല.
പൂവച്ചൽ പഞ്ചായത്തിൽ ഏഴു വാർഡുകൾ കണ്ടെയ്ൻമെൻറ് സോണാണ്. പൂവച്ചൽ, കാട്ടാക്കട ആശുപത്രികളിലായി 100 പേരെ പരിശോധിച്ചു. ആകെ 83 പേർക്കാണ് രോഗം കണ്ടെത്തിയത്. കള്ളിക്കാട് പഞ്ചായത്തിൽ വ്യാഴാഴ്ച 97 പേരുടെ പരിശോധന നടന്നു. 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടുന്നതിനാൽ നിയന്ത്രങ്ങളും കർശനമാക്കിയിട്ടുണ്ട്.
രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നതിനാല്‍ കടകമ്പോളങ്ങള്‍ രാത്രി എട്ട് മണിയോടെ അടക്കുന്നുണ്ട്. എന്നാല്‍ ജങ്ഷന് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കാട്ടാക്കട പൊതുചന്തയിലും പകല്‍ സമയങ്ങളിലെ തിക്കിനും തിരക്കിനും കുറവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.