Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:28 AM IST Updated On
date_range 28 April 2022 5:28 AM ISTമഹാമാരിക്കാലം കഴിഞ്ഞു; വിപണിക്കും പെരുന്നാൾ....
text_fieldsbookmark_border
ഓഫർ പെരുമഴയിൽ വിപണിയിൽ പൂക്കാലം കൊല്ലം: സമൂഹത്തിന്‍റെ സമസ്ത മേഖലയിലും ഇരുൾ നിറച്ച മഹാമാരിക്കാലം പതിയെ മാറിത്തുടങ്ങിയതോടെ ആശ്വാസത്തിന്‍റെ കിരണം തെളിഞ്ഞുതുടങ്ങി. ജീവിതം പഴയതു പോലെ ആയതോടെ സമസ്തമേഖലയും തിരിച്ചുവരവിന്‍റെ പാതയിലാണ്. ആഘോഷ നാളുകളിലെ നഷ്ടപ്പെട്ടു പോയ വിപണിയുടെ പ്രതാപകാലം വീണ്ടെുക്കാനുള്ള തയാറെടുപ്പിലാണ് വ്യാപാരികൾ. പാതി നിയന്ത്രണത്തിലാണ് ഓണം ഉൾപ്പെടെ മലയാളിയുടെ പ്രധാന ആഘോഷ ദിനങ്ങൾ കടന്നുപോയത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയ ശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളിൽ വിപണിയിലെ പ്രതീക്ഷ വാനോളമാണ്. വ്യാപാര സ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഇരച്ചെത്തുന്ന വിശേഷ ദിനങ്ങളിൽ പ്രധാനപ്പെട്ടതാണ് പെരുന്നാളുകൾ. നല്ല കച്ചവടം ലക്ഷ്യമിട്ട് എല്ലാത്തരം വ്യാപാര സ്ഥാപങ്ങളും ഓഫറുകൾകൊണ്ട് നിറച്ചിരിക്കുകയാണ്. വസ്ത്രവിപണിയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. വമ്പന്‍കമ്പനികള്‍ ഉൾപ്പെടെ വിലക്കിഴിവ് പ്രഖ്യാപിച്ചു. സാധാരണ ചെറുകിട കച്ചവടക്കാരും തെരുവുകച്ചവടക്കാരുമാണ് പെരുന്നാളിന് കുറഞ്ഞവിലയ്ക്ക് വസ്ത്രങ്ങളും മറ്റും വിറ്റിരുന്നത്. എന്നാല്‍, വമ്പന്‍ ബ്രാന്‍ഡുകള്‍ 60 ശതമാനത്തോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചത്. ഇന്‍റര്‍നാഷനല്‍ ബ്രാന്‍ഡുകള്‍ക്ക് വരെ 10 മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നു. വ്രതാനുഷ്ഠാനത്തിന്റെ അവസാനദിനങ്ങളിലാണ് പലരും വിലക്കിഴിവ് പ്രഖ്യാപിച്ചത്. നോമ്പുകാരെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാന്‍ നോമ്പുതുറയും നമസ്‌കാരമുറിയുമൊക്കെ ചിലര്‍ ഒരുക്കിയിട്ടുണ്ട്. ഒന്നു വാങ്ങിയാല്‍ ഒന്നു സൗജന്യം, രണ്ടെണ്ണം വാങ്ങിയാല്‍ 40 ശതമാനം വിലക്കിഴിവ്, ഒരെണ്ണം വാങ്ങിയാൽ 30 ശതമാനം വിലക്കിഴിവ്... എന്നിങ്ങനെ നീളുന്നു ഓഫർ പെരുമഴ. പലചരക്ക് വിപണിയില്‍ ബിരിയാണി അരി ഉള്‍പ്പെടെയുള്ള പെരുന്നാള്‍ സാധനങ്ങള്‍ക്ക് വില കൂടുതലാണെങ്കിലും കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലുള്ള ബിരിയാണിയരിയാണ് കൂടുതലായും വിറ്റഴിയുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഗൃഹോപകരണ വിപണിയിൽ മുമ്പെങ്ങുമില്ലാത്ത വിധം ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ടെലിവിഷൻ, എ.സി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മിക്സി, ഗ്രൈൻഡർ, ഫാൻ, ഗ്രോസറി ഇനങ്ങൾ എന്നിവക്ക് വിവിധ ബ്രാൻഡുകൾ 10 മുതൽ 60 ശതമാനം വരെ വിലക്കിഴിവ് നൽകുന്നുണ്ട്. നോമ്പു കാണൽ ചടങ്ങുകൾ പുരോഗമിക്കുന്നതിനാൽ പഴവിപണിയിലും കച്ചവടം വർധിച്ചു. റമദാൻ അവസാന പത്തിലെത്തിയതോടെ ഇത്തരം സ്റ്റാളുകളിൽ കച്ചവടം ഇരട്ടിയായി. പലചരക്ക്, പച്ചക്കറി ഇനങ്ങളിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളെ ചെറുതായി വലക്കുന്നുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണന മേളയൊരുക്കി സപ്ലൈകോ അടക്കമുള്ളവ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story