Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:43 AM IST Updated On
date_range 26 April 2022 5:43 AM ISTജാഗ്രത സമിതികൾ സജീവമാക്കും, ലഹരി-മയക്കുമരുന്ന് ഉപയോഗം തടയും -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: വിദ്യാർഥികളുടെ ലഹരി ഉപയോഗം ഇല്ലാതാക്കി വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാനുള്ള ഉണര്‍വ് പദ്ധതിയും കോളജ് തലത്തിലുള്ള വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗസാധ്യതകള്‍ ഇല്ലാതാക്കാനുള്ള നേര്‍ക്കൂട്ടം കമ്മിറ്റിയും കോളജ് ഹോസ്റ്റലുകളിൽ രൂപവത്കരിച്ച ശ്രദ്ധ കമ്മിറ്റിയും ജനപങ്കാളിത്തത്തോടെ മയക്കുമരുന്ന് ഉപയോഗത്തെ പ്രതിരോധിക്കാന്‍ രൂപവത്കരിച്ച വാര്‍ഡ് തല വിമുക്തി ജാഗ്രത സമിതികളും സജീവമാക്കി സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം തടയുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഉണര്‍വ് പദ്ധതിയിലൂടെ സ്‌കൂളുകളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥകളുടെ ശ്രദ്ധ മറ്റ് പ്രചോദനങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കും. അവരുടെ കായിക-കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ശ്രമിക്കുന്നത്. കായിക പരിശീലനത്തിനുള്ള ആധുനിക സംവിധാനങ്ങളോടുകൂടി കളിക്കളങ്ങളും മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും മറ്റ് അനുബന്ധ പരിശീലന സൗകര്യങ്ങളും ഇതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കോളജ് കാമ്പസുകളില്‍ പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തിലാണ് നേര്‍ക്കൂട്ടം കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുള്ളത്. കോളജ് ഹോസ്റ്റലുകളില്‍ ശ്രദ്ധ എന്ന പേരിലുള്ള കമ്മിറ്റികളും യാഥാർഥ്യമായിട്ടുണ്ട്. അധ്യാപകരെ കൂടാതെ രക്ഷാകര്‍ത്താക്കളും വിദ്യാർഥികളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികളും എക്‌സൈസ് ഉദ്യോഗസ്ഥരും ശ്രദ്ധ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഈ കമ്മിറ്റികള്‍ വിദ്യാർഥികളെ നിരീക്ഷിക്കുകയും ലഹരി ഉപയോഗമുണ്ടെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദ്യാർഥികള്‍ക്ക് വിമുക്തി മിഷന്‍ സെന്‍റുകളില്‍ ചികിത്സയോ കൗണ്‍സലിങ്ങോ ലഭ്യമാക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലം മുതല്‍ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിമുക്തി ജാഗ്രത സമിതികള്‍ രൂപവത്കരിക്കുന്നുണ്ട്. 19498 വാര്‍ഡുകളില്‍ ഇതിനകം വിമുക്തി ജാഗ്രത സമിതികള്‍ രൂപവത്കരിച്ചു. ബാക്കിയുള്ള വാര്‍ഡുകളിലും സമിതികള്‍ രൂപവത്കരിക്കും. റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ലഹരിവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story