Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:36 AM IST Updated On
date_range 9 March 2022 5:36 AM ISTനിരത്തുകളില്‍ അപകടം പെരുകുന്നു; റോഡ് സുരക്ഷ അതോറിറ്റി പ്രവര്‍ത്തനം നിര്‍ജീവം
text_fieldsbookmark_border
*റോഡ് സുരക്ഷ പദ്ധതികള്‍ നടപ്പാക്കാനോ ബോധവത്കരണം നടത്താനോ അതോറിറ്റിക്ക് കഴിയുന്നില്ല അമ്പലത്തറ: നിരത്തുകളിൽ അപകടങ്ങള്‍ വർധിക്കുമ്പോഴും റോഡ് സുരക്ഷ അതോറിറ്റിയുടെ പ്രവര്‍ത്തനം ജില്ലയില്‍ നിര്‍ജീവം. റോഡുകളിൽ അപകടങ്ങള്‍ പെരുകിയതോടെയാണ് 2007ൽ ഗതാഗത മന്ത്രി ചെയര്‍മാനായി റോഡ് സുരക്ഷ അതോറിറ്റി രൂപവത്കരിച്ചത്. പൊതുമരാമത്ത് മന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെ 21 അംഗങ്ങളാണുള്ളത്. കോടിക്കണക്കിന് രൂപ നീക്കിവെച്ചിട്ടും ജില്ലയില്‍ റോഡ് സുരക്ഷക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാനോ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അതോറിറ്റിക്ക് കഴിയുന്നില്ല. റോഡുകളില്‍ ദിശാസൂചിക ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കുമെന്നും സ്കൂള്‍തലം മുതല്‍ ട്രാഫിക്ക് ബോധവത്കരണം നടത്തുമെന്നും ഇടക്കിടെ പ്രഖ്യാപനം നടത്തുന്നതല്ലാതെ അപകടങ്ങള്‍ കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. നാറ്റ്പാക് നടത്തിയ പഠനങ്ങളില്‍ പകുതിയോളം അപകടങ്ങളും വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയിരുന്നു. റോഡുകളിൽ ദിശാസൂചനകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാണെന്ന് വ‍്യക്തമാക്കിയിരുന്നു. ലൈന്‍ ട്രാഫിക്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിസ്മരിച്ചാണ് പലരും നിയന്ത്രണങ്ങളില്ലാതെ കുതിപ്പ് നടത്തുന്നത്. ഒരു ലൈനില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ പിന്നില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കണമെന്ന കാര്യംപോലും നിരത്തിലെത്തുമ്പോള്‍ പലരും വിസ്മരിക്കുന്നു. ഇതിന് കൃത്യമായി ബോധവത്കരണം നടത്തേണ്ട അതോറിറ്റി വർഷങ്ങളായി നോക്കുകുത്തിയാണ്. ഇടറോഡുകളില്‍പോലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ടിപ്പർ ലോറികളും സ്വകാര്യ ബസുകളും ബൈക്ക് റേസര്‍മാരും മരണപ്പാച്ചിൽ നടത്തുന്നു. ടിപ്പറുകളിലും സ്വകാര്യ ബസുകളിലും വേഗപ്പൂട്ട് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും മിക്ക വാഹനങ്ങളും അവ സ്ഥാപിക്കാറില്ല. ഇത്തരം വാഹനങ്ങളിലെ വേഗപ്പൂട്ട് പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പ് മെനക്കെടാറില്ല. ചിലയിടങ്ങളിൽ ഡിവൈഡറുകളും മീഡിയനും സിഗന്ല്‍ ലൈറ്റുകളും ദൂരെനിന്ന് വരുന്ന വാഹനയാത്രികര്‍ക്ക് കൃത‍്യമായി കാണാന്‍ കഴിയാത്തരീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡുകളുടെ അശാസ്ത്രീയ നിർമാണത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉയർന്നെങ്കിലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ പുറത്തിറിക്കുന്ന വാഹനങ്ങളുടെ പാർട്ട് സീല്‍പോലും മാറ്റംവരുത്തരുതെന്നാണ് നിയമം. ഇത് കാറ്റിൽ പറത്തി ബൈക്കുകളില്‍ സെലന്‍സര്‍, മഡ്ഗാര്‍ഡ്, സാരി ഗാര്‍ഡ്, വൈസര്‍, ഹാന്‍ഡില്‍ എന്നിവയില്‍ മാറ്റംവരുത്തി മോടികൂട്ടി നിരത്തുകളില്‍ പായുന്നു. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിയമമുണ്ടെങ്കിലും അധികൃതർ കാഴ്ചക്കാരാകുകയാണ് പതിവ്. -എം. റഫീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story