Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:33 AM IST Updated On
date_range 11 Feb 2022 5:33 AM IST'ഓപറേഷന്‍ കാവൽ' പാളി; ദൈനംദിനം തലപൊക്കി പുതിയ ഗുണ്ടകൾ
text_fieldsbookmark_border
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും തടയിടാൻ പൊലീസ് നടപ്പാക്കിയ 'ഓപറേഷൻ കാവൽ' പാളി. നടപടി പുരോഗമിക്കുമ്പോഴും നിത്യേന പുതിയ ഗുണ്ടകൾ തലപൊക്കുന്നത് പൊലീസിന് തലവേദനയായി. രണ്ടുമാസത്തിനുള്ളിൽ 14,000ത്തിലധികം ഗുണ്ടകളെ പിടികൂടിയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തൽ. കേരളത്തിലെ ക്രമസമാധാന നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ പൊലീസ് നടത്തുന്ന ശ്രമം മാത്രമാണിതെന്ന ആക്ഷേപവും ശക്തമാണ്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും ശക്തമായ സാഹചര്യത്തിലാണ് പൊലീസ് 'ഓപറേഷന്‍ കാവൽ' ആവിഷ്കരിച്ചത്. സർക്കാർ വിരുദ്ധ സമരം ചെയ്തവരെപോലും ഇതിന്‍റെ പേരിൽ പ്രതി ചേർത്തെന്ന് ആരോപണമുയർന്നു. പദ്ധതി തുടരുമ്പോഴും ആക്രമങ്ങൾക്ക് ശമനമില്ലെന്നാണ് കഴിഞ്ഞദിവസം തലസ്ഥാന നഗരിയിലുണ്ടായ യുവതിയുടെ കൊലപാതകം വ്യക്തമാക്കുന്നത്. ഗുണ്ടാ പട്ടികയിൽപെടുത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചവരെ പിന്നീട് നിരീക്ഷിക്കാൻ സംവിധാനമില്ലെന്ന ആക്ഷേപവുമുണ്ട്. സ്ഥിരം ഗുണ്ടകളെ കേന്ദ്രീകരിച്ച് പൊലീസ് നീങ്ങിയപ്പോൾ പട്ടികയിലില്ലാത്തവർ വിളയാട്ടം തുടരുകയാണ്. ഇത്തരക്കാർ ഏതൊക്കെ ഭാഗങ്ങളിലുണ്ടെന്ന് പൊലീസിനോ രഹസ്യാന്വേഷണ വിഭാഗത്തിനോ ധാരണയില്ല. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് ആഭ്യന്തരവകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിൽ പൊലീസിന്‍റെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ് വിലയിരുത്തിയിരുന്നത്. മുഖ്യമന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ മാത്രം കണക്ക് അവതരിപ്പിക്കുകയാണ് പൊലീസെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിന്‍റെയും മുഖ്യമന്ത്രിയുടെയും ഇടപെടൽ പൊലീസിൽ ശക്തമാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ പൊലീസിൽ വീണ്ടും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story