Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:30 AM IST Updated On
date_range 11 Feb 2022 5:30 AM ISTസ്വപ്നക്ക് നൽകിയ ശമ്പളം തിരികെ വേണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.സിക്ക് സർക്കാറിന്‍റെ കത്ത്
text_fieldsbookmark_border
തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്‍റായി നിയമിച്ച സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാൻ സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് (പി.ഡബ്ല്യു.സി) കത്തെഴുതി. തുക തിരിച്ചടയ്ക്കാതെ, കൺസൾട്ടൻസി ഫീസായി പി.ഡബ്ല്യു.സിക്ക് നൽകാനുള്ള ഒരു കോടി രൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സ്പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പി.ഡബ്ല്യു.സിക്ക് അനുവദിച്ചത്. ഇതിൽ ജി.എസ്.ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പി.ഡബ്ല്യു.സിയിൽനിന്ന് ഈടാക്കാൻ കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പി.ഡബ്ല്യു.സിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐ.ടി സെക്രട്ടറിയും കെ.എസ്.ഐ.ടി.ഐ.എൽ ചെയർമാനുമായിരുന്ന ശിവശങ്കർ, അന്നത്തെ എം.ഡി സി. ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശിപാർശ ചെയ്തു. ഈ മൂന്നുപേരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ പ്രവൃത്തികൾ കാരണമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചതെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്‍റെ കണ്ടെത്തൽ. യു.എ.ഇ കോൺസൽ ജനറലിന്‍റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷിനെ 2019 ആഗസ്റ്റിലാണ് സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്‍റായി നിയമിക്കുന്നത്. സ്‌പേസ് പാർക്കിൽ 21തസ്തികകളാണ് സർക്കാർ അനുവദിച്ചത്. എന്നാൽ, 62 തസ്തികകളിലേക്ക് നിയമനം നടന്നു. ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്‍റ് എക്‌സ്ചേഞ്ചിൽ നിന്നോ, പരസ്യം നൽകി നിയമനാധികാരമുള്ള സ്ഥാപനങ്ങൾ മുഖേനയോ അപേക്ഷ ക്ഷണിച്ച് നിയമനം നടത്തേണ്ടതായിരുന്നു. തന്‍റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്‌പേസ് പാർക്കിൽ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ബയോഡേറ്റ തയാറാക്കിക്കൊടുത്തത് ശിവശങ്കറാണെന്നെന്നും തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെ.പി.എം.ജി എന്ന കൺസൾട്ടൻസിയെ മാറ്റി പി.ഡബ്ല്യു.സിയെ കൊണ്ടുവന്നാണ് ശിവശങ്കർ നിയമനം നടത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story