Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:29 AM IST Updated On
date_range 31 Jan 2022 5:29 AM ISTആത്മാർപ്പണത്തിന് വീണ്ടും അംഗീകാരം
text_fieldsbookmark_border
കിളിമാനൂർ: അഗ്നിരക്ഷാപ്രവർത്തനം വിനോദ്കുമാറിന് ജോലി മാത്രമല്ല, ജീവിതദൗത്യം കൂടിയാണ്. ആ അർപ്പണമനോഭാവത്താലാണ് അദ്ദേഹത്തെത്തേടി വീണ്ടും രാഷ്ട്രപതിയുടെ അംഗീകാരമെത്തിയതെന്ന് നാട്ടുകാരും സഹപ്രവർത്തകരും. ഫയര്‍ഫോഴ്‌സ് വിനോദ് എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന കടയ്ക്കൽ അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കിളിമാനൂർ പോങ്ങനാട് തിരുവോണത്തിൽ ടി. വിനോദ് കുമാറിനാണ് ഇത്തവണ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ ലഭിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലും അടുത്തെവിടെയെങ്കിലും അപകടമോ തീപിടിത്തമോ ഉണ്ടായാല്‍ അവിടേക്ക് ഓടിയെത്താനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മടിയില്ലാത്തയാളാണ് വിനോദ് കുമാർ. 1996ൽ കൊല്ലം കടപ്പാക്കടയിലാണ് ജോലിയിൽ പ്രവേശിച്ചത്. 2010ൽ മുഖ്യമന്ത്രിയുടെ ഫയർ സർവിസ് മെഡൽ ലഭിച്ച വിനോദിന് 2015ൽ സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിരുന്നു. അഗ്നിരക്ഷാസേനയുടെ വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വടകര പയ്യോളിയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിച്ച അപകടം, കൊല്ലം പുറ്റിങ്ങൽ ദുരന്തം, പമ്പ ഹിൽ ടോപ്പിലുണ്ടായ അപകടം, നിലമേൽ പെട്രോൾ പമ്പിൽ കിടന്ന ബസിലും സമീപത്തെ ഷോപ്പിങ് മാളിലുമുണ്ടായ തീപിടിത്തം എന്നിവ അതിൽ ചിലതുമാത്രം. കടയ്ക്കൽ അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലാണ് അന്ന് നിലമേൽ ടൗണിനെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. സേവനകാലത്തിനിടയിൽ ഒട്ടേറെ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ രക്ഷിക്കാനും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആത്മഹത്യക്ക് തുനിഞ്ഞവർക്കുമൊക്കെ രക്ഷനൽകാൻ കഴിഞ്ഞതും ജീവിതത്തിലെ വലിയ ഭാഗ്യങ്ങളാണെന്ന് വിനോദ് കുമാർ പറയുന്നു. പുനലൂർ, വർക്കല, ആറ്റിങ്ങൽ, വടകര, ചെങ്ങന്നൂർ നിലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഔദ്യോഗിക തിരക്കിലും കൃഷിയോട് താൽപര്യമുള്ള ഇദ്ദേഹം കീഴ്പേരൂർ പാടശേഖരത്തിലെ മികച്ച നെൽകർഷകരിൽ ഒരാൾ കൂടിയാണ്. കടയ്ക്കൽ സ്റ്റേഷനിൽ ജോലി നോക്കുമ്പോഴാണ് രണ്ടുവട്ടവും രാഷ്ട്രപതിയുടെ അംഗീകാരം തേടിയെത്തുന്നത് എന്ന സന്തോഷവും വിനോദ് കുമാർ 'മാധ്യമ'വുമായി പങ്കുെവച്ചു. കെ.സി. ലളിതാഭായിഅമ്മയും പരേതനായ തങ്കപ്പൻ നായരുമാണ് മാതാപിതാക്കൾ. ഭാര്യ: സിമി. മക്കൾ: ദേവിക വിനോദ്, വൈശാഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
