Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTകോളിളക്കം സൃഷ്ടിച്ച ചാരക്കേസിൽ ഇപ്പോഴും ദുരൂഹത
text_fieldsbookmark_border
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലുൾപ്പെടെ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഐ.എസ്.ആർ.ഒ ചാരക്കേസ്. 1994 ൽ നടന്ന ഇൗ സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ദേശീയതലത്തിലുള്ള ഇടപെടലുകളുണ്ടായെന്ന സംശയവും ശക്തം. ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ) യിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകിയെന്നതാണ് ആരോപണം. എന്നാൽ, റഷ്യൻ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്കുപിന്നിലെന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്. 1994 ഒക്ടോബർ 20ന് ചാരപ്രവർത്തനം സംശയിച്ച് മാലദ്വീപ് സ്വദേശി മറിയം റഷീദയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തതോടെയാണ് ചാരക്കേസിൻെറ തുടക്കം. പിന്നീട്, കുറ്റാരോപിതർക്കെതിരായ മാധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടാന്തങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ് ഈ കേസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻെറ രാജിക്കുവരെ ഇൗ കേസ് കാരണമായി. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടെങ്കിലും പിന്നീട്, നടന്ന സി.ബി.ഐ ആന്വേഷണത്തിൽ കുറ്റാരോപിതർക്കെതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയായിരുന്നു. എന്നാൽ, ഈ കേസിൽ പുനരന്വേഷണമാവശ്യപ്പെട്ട് ആരോപണവിധേയനായ നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചതാണ് ഇപ്പോൾ സി.ബി.െഎ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ചാരക്കേസിൽ പ്രതിയായ നമ്പി നാരായണന് ഹൈകോടതി നിർദേശാനുസരണവും അതിനു പുറമെ സർക്കാർ നിയോഗിച്ച കെ. ജയകുമാർ സമിതിയുടെ ശിപാർശ പ്രകാരമുള്ള നഷ്ടപരിഹാരവും ലഭ്യമാക്കി. എന്നാൽ, രാഷ്ട്രീയമുൾപ്പെടെ ഗൂഢാലോചന ആരോപിക്കപ്പെടുന്ന ഇൗ സംഭവത്തിൽ ഇപ്പോൾ അക്കാര്യങ്ങൾ അന്വേഷിക്കാനാണ് സി.ബി.െഎയെ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story