Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2020 5:29 AM IST Updated On
date_range 8 Sept 2020 5:29 AM ISTസ്വാതന്ത്ര്യസമര പോരാളികളുടെ പേര് പിൻവലിക്കരുതെന്ന് എം.പിമാരുടെ യോഗം
text_fieldsbookmark_border
തിരുവനന്തപുരം: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേരുകള്‍ ഉള്‍പ്പെട്ടതിൻെറ പേരില്‍ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിലെ അഞ്ചാം വാള്യം പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരളത്തിലെ എം.പിമാരുടെ യോഗം െഎകകണ്ഠ്യേന കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാർലമൻെറ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് സംസ്ഥാനത്തിൻെറ പൊതുവികാരം ഉയർന്നത്. 1857 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാര്‍ കലാപത്തിലെ പോരാളികളുടെ പേര് ഉൾപ്പെടുത്തിയതിനെതിരെ കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം അടുത്ത കാലത്ത് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടേതടക്കം ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം മന്ത്രാലയം വെബ് സൈറ്റില്‍നിന്ന് നീക്കിയത്. സ്വാതന്ത്ര്യസമര പോരാളികളെ നിന്ദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എം.പിമാർക്ക് സംസ്ഥാന സർക്കാർ നൽകിയ അജണ്ടയിൽ ഇല്ലാതിരുന്ന വിഷയം സി.പി.െഎ പ്രതിനിധി ബിനോയ് വിശ്വമാണ് യോഗത്തിൻെറ ശ്രദ്ധയിൽപെടുത്തിയത്. 1921ലെ പോരാട്ടത്തിൽ രക്തസാക്ഷികളായവരുടെ പേര് നിഘണ്ടുവിൽനിന്ന് നീക്കിയത് ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇതിനെതിരെ സംസ്ഥാനം കേന്ദ്ര സർക്കാറിനോടും ഇന്ത്യൻ ചരിത്ര ഗവേഷണ സമിതിയോടും (െഎ.സി.എച്ച്.ആർ) പ്രതിഷേധം അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം കുറച്ചുകൂടി പഠിച്ചശേഷം പ്രതികരിച്ചാൽ പോരേയെന്ന് കോൺഗ്രസിലെ ബെന്നി െബഹനാൻ അഭിപ്രായപ്പെട്ടു. എന്നാൽ, വാഗൺ ട്രജഡിയെക്കുറിച്ച് ഇനി എന്താണ് പഠിക്കാനുള്ളതെന്നും അത് സ്വാതന്ത്ര്യ സമരത്തിൻെറ ഭാഗമല്ലേയെന്നും ബിനോയ് ചോദിച്ചു. അക്കാര്യത്തിൽ തനിക്ക് തർക്കമില്ലെന്ന് ബെന്നി െബഹനാൻ പ്രതികരിച്ചു. വിഷയം സംസ്ഥാനത്തിൻെറ അജണ്ടയിൽ ഉൾപ്പെടുത്തുകയും ഉന്നയിക്കുകയും വേണമെന്ന് മുസ്ലിം ലീഗ് പ്രതിനിധി ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. തുടർന്ന്, ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ഇത് യോഗത്തിൻെറ പൊതു അഭിപ്രായമാണെന്നും അഞ്ചാം വാള്യം പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് സംസ്ഥാനം െഎകകണ്ഠ്യേന കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story