Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 9:23 AM GMT Updated On
date_range 9 July 2020 9:23 AM GMTഅന്ന് 'ശിവശങ്കറിനെ മാറ്റിയാൽ മൊറേൽ പോകും'; ആൻറി ക്ലൈമാക്സിൽ സി.പി.െഎക്ക് മുൻതൂക്കം
text_fieldsbookmark_border
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദം കത്തിനിന്നപ്പോൾ െഎ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് എം. ശിവശങ്കറിനെ മാറ്റണമെന്ന സി.പി.െഎയുടെ അഭിപ്രായം ശ്രദ്ധയിൽപെടുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി 'ഉന്നത ഉദ്യോഗസ്ഥരുടെ മൊറേൽ പോകും' എന്നായിരുന്നു. മാസങ്ങൾക്കുശേഷം മുഖ്യമന്ത്രിയുടെ ഒാഫിസിനെ സംശയത്തിൻെറ നിഴലിലാക്കി സ്വർണക്കള്ളക്കടത്തിലെ ആരോപണവിധേയരുമായി അതേ ഉദ്യോഗസ്ഥന് ബന്ധം വന്നപ്പോൾ അതേ മുഖ്യമന്ത്രി തന്നെ ആരുടെയും സമ്മർദമില്ലാതെ അദ്ദേഹത്തെ തൻെറ ഒാഫിസിൽ നിന്നടക്കം മാറ്റി. സ്പ്രിൻക്ലർ വിവാദത്തിൽ എം.എൻ സ്മാരകത്തിൽ എത്തി കാനം രാജേന്ദ്രനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടും സി.പി.െഎ നേതൃത്വത്തിന് ഉദ്യോഗസ്ഥനോടുള്ള അവിശ്വാസം മാറിയിരുന്നില്ല. സർക്കാറിൽ അവസാനത്തെ അഭിപ്രായം മുഖ്യമന്ത്രിക്കെന്നത് മാനിച്ചായിരുന്നു സി.പി.െഎയുടെ പിന്നാക്കം പോകൽ. അന്ന് തങ്ങളുടെയും മിക്ക ഘടകകക്ഷികളുടെയും അഭിപ്രായം കണക്കിലെടുത്തിരുന്നെങ്കിൽ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വർഷത്തിൽ സർക്കാറനും എൽ.ഡി.എഫിനും ഇത്തരമൊരു മാനക്കേട് ഉണ്ടാകില്ലായിരുന്നു എന്ന അഭിപ്രായമാണ് സി.പി.െഎയിൽ. ആഭ്യന്തര വകുപ്പിനെകുറിച്ചുള്ള തങ്ങളുടെ വിമർശനം ശരിയാണെന്ന് ഒരിക്കൽ കൂടി പുതിയ വിവാദം തെളിയിക്കുന്നെന്നും അവർ പറയുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ വഴിവിട്ട േപാക്കിനെ കുറിച്ചുപോലും മുന്നറിയിപ്പ് നൽകാൻ സംസ്ഥാന ഇൻറലിജൻസിന് കഴിഞ്ഞില്ലേയെന്ന ചോദ്യമാണ് സി.പി.െഎക്ക്. തലസ്ഥാനത്ത് ട്രിപ്ൾ ലോക്ഡൗണിൽ ഇളവുണ്ടായാൽ ജൂലൈ 17ന് ചേരുന്ന സംസ്ഥാന നിർവാഹക സമിതിയിൽ വിഷയം ഇഴകീറി പരിശോധിക്കാനിരിക്കുകയാണ് സി.പി.െഎ. പാർട്ടി മുഖപത്രത്തിലെ വിമർശനം അല്ലാതെ തൽക്കാലം മുന്നണിയെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ധാരണ. ഒപ്പം കസ്റ്റംസിൻെറയും കേന്ദ്ര ഏജൻസികളുടെയും അന്വേഷണത്തിൻെറ ഗതി അറിയേണ്ടതുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തലസ്ഥാനത്ത് ഇല്ലാത്തതിനാൽ ഇരു പാർട്ടി സെക്രട്ടറിമാരും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story