Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:40 AM IST Updated On
date_range 12 Aug 2022 12:40 AM ISTകൊല നടത്തിയത് ഒറ്റക്കെന്ന് പ്രതി; സ്വർണം സംബന്ധിച്ച് പരസ്പരവിരുദ്ധ മൊഴി
text_fieldsbookmark_border
തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റിലിട്ടത് താൻ ഒറ്റക്കാണെന്ന് പ്രതി ആദംഅലി. മോഷണ ശ്രമത്തിനിടെയാണ് കൊല നടന്നതെന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാൾ മൊഴി നൽകിയത്. മോഷണശ്രമം തടയുന്നതിനിടെയാണ് കൊല നടത്തിയതെന്നും തുടർന്ന് മൃതദേഹം ചുമന്ന് അടുത്തുള്ള കിണറ്റിന് സമീപം കൊണ്ടുപോയെന്നും മൊഴി നൽകി. പിന്നീട് കാലിൽ കല്ലുകെട്ടി മൃതദേഹം കിണറ്റിലിട്ടു. മൃതദേഹം പൊങ്ങാതിരിക്കാനായിരുന്നു കല്ലുകെട്ടിയത്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പശ്ചിമബംഗാൾ കൂച്ച് ബിഹാർ സ്വദേശിയായ ഈ 21 കാരൻ മൊഴി നൽകി. എന്നാൽ, പ്രതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മോഷണം മാത്രമായിരുന്നോ പ്രതിയുടെ ലക്ഷ്യമെന്നതിലാണ് പൊലീസ് സംശയം പ്രകടിപ്പിക്കുന്നത്. മാനഭംഗശ്രമം വല്ലതും നടന്നോയെന്നും പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂയെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട വീട്ടമ്മ മനോരമ താമസിച്ചതിന് തൊട്ടടുത്തായിരുന്നു കെട്ടിട തൊഴിലാളിയായ പ്രതി ഉൾപ്പെടെ താമസിച്ചിരുന്നത്. ഇടക്കിടെ മനോരമയുടെ കൈയിൽനിന്ന് ഇവർ വെള്ളം വാങ്ങി കുടിക്കാറുമുണ്ടായിരുന്നു. അതിനാൽ ഈ വീട്ടിലെത്താൻ പ്രതിക്ക് തടസ്സങ്ങളുണ്ടായിരുന്നില്ല. മോഷ്ടിക്കാനുള്ള ശ്രമം മനോരമ എതിർത്തപ്പോൾ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്തിയെന്നും മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാൽ, കൊലക്ക് ഉപയോഗിച്ച കത്തിയും മോഷ്ടിച്ച സ്വർണവും പണവുമടങ്ങിയ ബാഗ് എവിടെയെന്നുമുള്ള ചോദ്യത്തിന് പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകുന്നതത്രെ. തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ യാത്ര തിരിക്കുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗ് ആദം അലിയെ ചെന്നൈയിൽനിന്ന് പിടികൂടിയപ്പോൾ കണ്ടെത്താനായില്ല. അതിനാൽ യാത്രാമധ്യേ ബാഗ് ഇയാൾ ആരെയെങ്കിലും ഏൽപിച്ചോയെന്നാണ് സംശയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പത്ത് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. പ്രതിയെ ഇന്ന് കേശവദാസപുരത്തെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story