Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:34 AM IST Updated On
date_range 22 Jun 2022 5:34 AM ISTആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ദുരനുഭവം: നായുടെ കടിയേറ്റയാൾക്ക് കുത്തിവെപ്പിനായി അലയേണ്ടിവന്നത് മൂന്നുനാള്‍
text_fieldsbookmark_border
ഒരു ബോട്ടില്‍ പൊട്ടിച്ചാല്‍ നാലുപേര്‍ക്ക് കുത്തിവെപ്പ് നല്‍കണമെന്നും അല്ലെങ്കില്‍ മരുന്ന് കേടാകുമെന്നും പറഞ്ഞാണ് മടക്കിയയച്ചത് ആര്യനാട്: വളര്‍ത്തുനായുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിക്ക് ഡോക്ടറുടെ കുറിപ്പടിയുമായി കുത്തിവെപ്പിനായി അലയേണ്ടിവന്നത് മൂന്നുനാള്‍. ആര്യനാട് കൊക്കോട്ടേല സ്വദേശി അജിത്കുമാറിനാണ് (48) ഡോക്ടര്‍ നിർദേശിച്ച കുത്തിവെപ്പ് കിട്ടാനായി ആശുപത്രിയില്‍ മൂന്നുദിവസം വേണ്ടിവന്നത്. ശനിയാഴ്ച വൈകീട്ടാണ് വളര്‍ത്തുനായ അജിത്കുമാറിന്‍റെ കൈക്ക് കടിച്ച് പരിക്കേൽപിച്ചത്. തുടര്‍ന്ന് ഭാര്യയുമായി ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഡോക്ടര്‍ ഐ.ഡി.ആര്‍.വി കുത്തിവെപ്പിനും മരുന്നുകള്‍ക്കുമായി കുറിപ്പടി നല്‍കി. ഇതുമായി നേരെ ആശുപത്രിയിലെ കുത്തിവെപ്പ് നല്‍കുന്ന മുറിയിലേക്ക് പോയി. കുറിപ്പടി പരിശോധിച്ചശേഷം നഴ്സ് അടുത്ത ദിവസം വരാന്‍ പറഞ്ഞയച്ചു. ഒരു ബോട്ടില്‍ പൊട്ടിച്ചാല്‍ നാലുപേര്‍ക്ക് കുത്തിവെപ്പ് നല്‍കണമെന്നും അല്ലെങ്കില്‍ മരുന്ന് കേടാകുമെന്നും പറഞ്ഞാണ് അജിത്തിനെ മടക്കിയയച്ചത്. തുടര്‍ന്ന് അജിത് ഞായറാഴ്ച വീണ്ടും ആശുപത്രിയിലെത്തി. തലേദിവസം നഴ്സ് പറഞ്ഞത് തന്നെ ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നവരും പറഞ്ഞു. അവധിയായതിനാലും തിരക്ക് കുറവായതിനാലും അജിത് വീണ്ടും മടങ്ങിപ്പോയി. തുടര്‍ന്ന് തിങ്കളാഴ്ച വന്നപ്പോഴും തലേദിവസങ്ങളിലെ മറുപടിതന്നെ തുടര്‍ന്നതായി അജിത് പറഞ്ഞു. കുത്തിവെപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയാണ് കുത്തിവെപ്പെടുക്കാനായത്. നായുടെ കടിയേറ്റ നാലുപേർ ഉണ്ടെങ്കിലേ കുത്തിവെപ്പ് നല്‍കാനാകൂവെന്നാണ് ആശുപത്രിയില്‍നിന്ന് പറഞ്ഞതെന്ന് അജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story