കാരികുളം കടവിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
text_fieldsആമ്പല്ലൂർ: വരന്തരപ്പിള്ളി കാരികുളം കടവിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പുളിക്കൻ തങ്കച്ചൻ, പാലപ്പറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ പറമ്പിലാണ് ഒറ്റയാൻ ഇറങ്ങിയത്. പറമ്പുകളിലെ നേന്ത്രവാഴകളും കവുങ്ങുകളും തെങ്ങും ആന പിഴുതെറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചയാണ് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. സമീപത്തെ പുഴകടന്നെത്തിയ ആന വീട്ടുപറമ്പുകളിൽ നാശം വിതക്കുകയായിരുന്നു. രണ്ടുമാസത്തിനിടെ പത്താംതവണയാണ് ഈ മേഖലയിൽ കാട്ടാനയിറങ്ങുന്നത്. നൂറുകണക്കിന് വാഴകളാണ് ഇതിനിടെ ആനകൾ നശിപ്പിച്ചത്.
ആനശല്യം രൂക്ഷമായതോടെ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിച്ച നിലയിലാണ്. നിരന്തരം കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചതോടെ പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണ് കർഷകർ നേരിട്ടത്. ഇതുവരെ സർക്കാറിൽനിന്ന് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. വനാതിർത്തികളിൽ കിടങ്ങുകളും സോളാർ വേലിയും തീർത്ത് ആനശല്യം ഒഴിവാക്കണമെന്ന ആവശ്യം വനംവകുപ്പ് അധികൃതർ മുഖവിലക്കെടുക്കുന്നില്ലെന്നാണ് കർഷകരുടെയും മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകരുടെയും ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

