സഹോദരങ്ങളെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
അരിമ്പൂർ: വ്യക്തി വൈരാഗ്യം മൂലം സഹോദരങ്ങളെ പലവട്ടം മർദിച്ച് ഒളിവിലിരുന്ന നാലു പ്രതികളിൽ രണ്ടു പേർ ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി അന്തിക്കാട് പൊലീസിൽ ഹാജരായി. മനക്കൊടി സ്വദേശികളായ കോക്കാന്തറ ഗോകുൽ (21), കാട്ടുതീണ്ടി ആകാശ്കൃഷ്ണ (22) എന്നിവരാണ് ഹൈകോടതിയിൽ നിന്നു ജാമ്യം നേടിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരായത്.
ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി തൃശൂർ മജിസ്ട്രേറ്റ് നമ്പർ-2 കോടതിൽ ഹാജരാക്കി. പള്ളിപുറത്തുകാരൻ സുരേഷിന്റെ മകൻ സൂരജിനെ ആക്രമിച്ച കേസിലാണ് മുൻകൂർ ജാമ്യം കിട്ടിയത്. 2022 സെപ്റ്റംബർ 12നാണ് കേസിനാസ്പദമായ സംഭവം.
കുന്നത്തങ്ങാടി കപ്പേളക്ക് മുൻവശത്ത് വെച്ചാണ് സൂരജിനെ ആക്രമിച്ചത്. ഈ സംഭവത്തിൽ കിരൺ കൃഷ്ണ, ആകാശ് കൃഷ്ണ, ഗോകുൽ, പ്രായപൂർത്തിയാകാത്ത 17കാരൻ എന്നിവരടക്കം നാലു പ്രതികൾക്കെതിരെ അന്തിക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാളെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഒളിവിലായിരുന്ന ബാക്കി മൂന്നു പ്രതികളിൽ രണ്ട് പേർക്കാണ് ഹൈകോടതി നിലവിൽ മുൻകൂർ ജാമ്യം അനുവദിച്ചത്. നിരവധി കേസുകളിൽ പ്രതിയായ കിരൺ കൃഷ്ണയുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളിയതിനാൽ ഇയാൾ ഇപ്പോഴും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

