കടപ്പുറം സുബ്രഹ്മണ്യൻ കടവ് സ്ലൂയിസ് കനാൽ ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം; ഷട്ടറുകൾ സ്ഥാപിച്ചില്ല
text_fieldsകടപ്പുറം പഞ്ചായത്തിലെ സുബ്രഹ്മണ്യൻകടവ് സ്ലൂയിസ് കനാൽ
കടപ്പുറം: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസമായിട്ടും സുബ്രഹ്മണ്യൻകടവ് സ്ലൂയിസ് കനാലിനു ഷട്ടറായില്ല. അതിനാൽ കൃഷിയും കുടിവെള്ളവും നശിക്കും വിധം ഉപ്പുവെള്ളം കയറുന്നത് തുടരുകയാണ്. ഉപ്പുവെള്ളം കയറുന്നത് തടയാൻ നടപടിയില്ലാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പണിതീരുംമുമ്പ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് നടത്തിയ ഉദ്ഘാടനം നാട്ടുകാരോടു കാണിച്ച ചതിയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളിൽ ഷട്ടറുകൾ സ്ഥാപിക്കുമെന്നാണ് ഉദ്ഘാടന വേളയിൽ എൻ. കെ. അക്ബർ എം.എൽ.എ പറഞ്ഞത്. എന്നാൽ, 45 ലക്ഷം ചെലവിൽ നിർമിച്ച സ്ലൂയിസ് കനാലിന് രണ്ടു മാസമായിട്ടും ഷട്ടറുകൾ എത്തിയില്ല. കടപ്പുറം രാമാത്ത് ചുള്ളിപ്പാടം മേഖലയിലേക്കും തെക്ക് പ്രദേശങ്ങളിലേക്കും ഉപ്പുവെള്ളം കയറാതിരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് സുബ്രഹ്മണ്യൻകടവ് സ്ലൂയിസ്. എന്നാൽ ഷട്ടറുകൾ ഇല്ലാത്തതിനാൽ ഉപ്പുവെള്ളം കയറ്റ ദുരിതം തുടർക്കഥയാവുകയാണ്. സ്ലൂയിസിന്റെ ഒന്നര മീറ്റർ വീതിയുള്ള ആറോളം പഴുതുകളിൽ ഒന്നിലും എഫ്.ആർ. പി ഷട്ടറുകൾ ഉപയോഗിക്കാത്തതിനാൽ ഉപ്പ് വെള്ളക്കയറ്റം വളരെ ശക്തമാണ്.
കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന അറക്കൽ, ഒമ്പതാം വാർഡ് മുസ്‍ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ആർ.വി. സലീം, സെക്രട്ടറി പി.കെ. ഇന്തികാബ് ആലം, ട്രഷറർ പി.വി. ഹൈദരാലി തുടങ്ങിയവരും പരിസരവാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

