തൃശൂര്‍ പൂരം; ഒരുക്കങ്ങള്‍ ആരംഭിച്ചു
text_fieldsതൃശൂർ പൂരത്തിന് മുന്നോടിയായി എം.ഒ റോഡിലെ സബ് വേയുടെ കവാടത്തിൽ ചിത്രം വരക്കുന്ന കലാകാരൻ
തൃശൂര്‍: ഏപ്രിൽ 26ന് നടക്കുന്ന തൃശൂർ പൂരത്തിന്റെ വരവറിയിച്ച് സാംസ്കാരിക നഗരിയിൽ ഒരുക്കങ്ങള്‍ ആരംഭിച്ചു. പൂരം സുഗമമായി നടത്തുന്നതിനുള്ള മുന്‍കരുതലുകളാണ് എടുക്കുന്നത്. കോർപറേഷനിലെ മൂന്ന് അടിപ്പാതകളും പുതുക്കി പെയിന്റടിച്ച് തൃശൂരിന്റെ പെരുമ ഓർമപ്പെടുത്തുന്ന ചിത്രങ്ങള്‍ വരക്കുന്ന ഒരുക്കത്തിലാണ് കുറച്ച് കലാകാരന്മാര്. സബ് വേയിലെ കേടുപാടുകൾ തീര്‍ത്ത് വൈദ്യുതി ലൈറ്റുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനസജമാക്കും.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് നോട്ടീസ് വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആരെയും കയറ്റരുതെന്ന കര്‍ശന നിർദേശം കെട്ടിട ഉടമകള്‍ക്കും വാടകക്കാര്‍ക്കും നല്‍കുന്നുണ്ട്.
കോര്പറേഷന് വൈദ്യുതി വകുപ്പിന്റെ കീഴില്‍ റോഡരികില്‍ അപകടകരമായി നില്ക്കുന്ന മരശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നഗരത്തിലെയും പരിസരങ്ങളിലെയും കാനകള്‍ വൃത്തിയാക്കുന്നുണ്ട്. നഗരത്തില്‍ ശുദ്ധജല വിതരണത്തിന് തടസ്സം ഇല്ലാതിരിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പീച്ചിയില്‍നിന്ന് നഗരത്തിലേക്കുള്ള പൈപ്പ് ലൈനിലെ റിപ്പയറിങ് ജോലികളുടെ പുരോഗതി വിലയിരുത്തുന്നതിന് മേയറും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പീച്ചി ഡാം സന്ദര്‍ശിച്ചിരുന്നു.
പൂരം ഒരുക്കങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈദ്യുതി വിഭാഗം, ജലവിതരണം, പൊലീസ്, ഫോറസ്റ്റ്, അഗ്നിരക്ഷാസേന, ദേവസ്വം ബോര്‍ഡ് എന്നിവരുടെ സംയുക്ത യോഗം കോർപറേഷൻ കൗൺസില്‍ ഹാളില്‍ വിളിക്കുമെന്ന് മേയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

