തൃശൂർ പൂരം: കർശന പരിശോധനയുമായി നഗരസഭ, മൂന്ന് സ്ഥാപനങ്ങൾക്ക് എതിരെ നടപടി
text_fieldsതൃശൂർ: പൂരത്തോടനുബന്ധിച്ച് നഗരപരിധിയിലുള്ള ഭക്ഷണശാലകളിലും ലോഡ്ജുകളിലും കർശന പരിശോധനയുമായി നഗരസഭ. പൂരത്തിനെത്തുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് ശുചിത്വമുള്ള ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തുന്നതിനായി മൂന്ന് സ്പെഷ്യൽ ഹെൽത്ത് സ്ക്വാഡുകളെയാണ് നഗരസഭ നിയോഗിച്ചിട്ടുള്ളത്.
നഗരസഭ പരിധിയിലെ 47 സ്ഥാപനങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ശുചിത്വ നിലവാരത്തിൽ വീഴ്ച വരുത്തിയ പത്തോളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
നഗരസഭയുടെ കർശന നിർദ്ദേശം പൂരനഗരിയിൽ എത്തുന്നവർക്ക് ഗുണനിലവാരമുള്ള ഭക്ഷണവും ശുദ്ധജലവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഹെൽത്ത് ചെയർമാനും അറിയിച്ചു. ശുചിത്വ നിയമങ്ങൾ ലംഘിക്കുന്നതും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി. പൂരകാലയളവിൽ പൊതുജനാരോഗ്യം മുൻനിർത്തി നഗരസഭയുടെ സ്ക്വാഡുകൾ 24 മണിക്കൂറും നിരീക്ഷണം തുടരും.
ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന് നിര്‍ബന്ധം
തൃശൂര്‍: പൂര നഗരിയില്‍ വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നവരും സന്നദ്ധ സംഘടനകളും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന് നിര്‍ബന്ധമായും എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു. ദാഹജലം വിതരണം ചെയ്യുന്നവര്‍ ശുദ്ധജലം മാത്രം വിതരണത്തിനായി ഉപയോഗിക്കണം. ഫലവര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നവര്‍ അവ കേടുപാടുകള്‍ ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. ഐസ്ക്രീം നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചു മാത്രം വിതരണം ചെയ്യണം. ചൂടു കൂടിയ കാലാവസ്ഥയില്‍ കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം കൈവശം കരുതാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
പൊതുജനങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്ക്കര്‍ഷിക്കുന്ന സുരക്ഷിത മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ശുചിത്വമുള്ളതുമായ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണം വില്‍പ്പന, വിതരണം നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ഭക്ഷണ വിതരണം നടത്തേണ്ടതാണെന്നും ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു.
മദ്യം വിൽപന നിരോധിച്ചു
തൃശൂർ: പൂരത്തോടനുബന്ധിച്ച് 25ന് രാത്രി 11 മുതൽ 27ന് ഉച്ചക്ക് രണ്ടുവരെ തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകൾ, കള്ള് ഷാപ്പ്, ബിയർ ആന്റ് വൈൻ പാർലറുകൾ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യവും മറ്റു ലഹരി വസ്തുക്കളുടെ വിൽപ്പനയും വിതരണവും നിരോധിച്ചും കലക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പാക്കണം. പൂരത്തോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തുന്നത് മൂലം വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപനക്കും ഇടയാകുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ എടുക്കുന്നതിന് എക്സൈസ്, പൊലീസ് അധികാരികൾക്ക് ഉത്തരവിൽ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

