തൃശൂർ കോർപറേഷനിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു
text_fieldsതൃശൂർ: കോർപറേഷൻ ഓഫിസിൽ കുടിവെള്ളപ്രശ്‌നത്തെ ചൊല്ലിയുള്ള നാടകീയരംഗങ്ങളെ തുടർന്ന് കോൺഗ്രസ് നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് രണ്ട് രാത്രിയും ഒന്നര പകലും നീണ്ട സമരം കോൺഗ്രസ് അവസാനിപ്പിച്ചത്. വധശ്രമത്തിന് കേസെടുത്ത മേയറുടെ ഡ്രൈവറെ ജോലിയിൽനിന്ന് നീക്കിയെന്ന് അവകാശപ്പെട്ട് കോൺഗ്രസ് സമരം അവസാനിപ്പിച്ചപ്പോൾ, ഡ്രൈവറെ മാറ്റിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് മേയർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് പി.കെ. ഷാജൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, ഷീബ ബാബു, ഐ. സതീഷ് കുമാർ, കോൺഗ്രസ് നേതാക്കളായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, സുനിൽരാജ്, ലാലി ജയിംസ് എന്നിവരാണ് ചർച്ച നടത്തിയത്.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് കുടിവെള്ളത്തിനു പകരം കലക്കവെള്ളമാണ് പൈപ്പുകളിൽ വരുന്നതെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാറിനു മുകളിലേക്ക് ചളിവെള്ളം ഒഴിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർക്കിടയിലൂടെ കാറുമായി മുന്നോട്ടു പോകാൻ മേയർ നിർദേശിച്ചതാണ് കൂടുതൽ സംഘർഷത്തിനിടയാക്കിയത്. ഇതോടെ പ്രതിഷേധം മേയറുടെ ചേംബറിലേക്ക് മാറ്റി. ഇവിടെ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി. കൗൺസിലർമാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ആരോപിച്ച് മുൻ മേയറും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലൻ, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ശ്രീലാൽ ശ്രീധർ, ലാലി ജയിംസ്, മെഫി ഡൽസൺ, എ.കെ. സുരേഷ് എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ മേയർ എം.കെ. വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പിന്നാലെ തന്നെ കൗൺസിലിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും കാണിച്ച് മേയർ നൽകിയ പരാതിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെയും വധശ്രമത്തിന് കേസെടുത്തു. ആശുപത്രി വിട്ട കൗൺസിലർമാർ ചേംബറിലെ സമരത്തിൽ തുടർന്നു. ഡ്രൈവറെ നീക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രഖ്യാപനം.
ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ പാർട്ടി നേതൃത്വങ്ങൾ ചർച്ച നടത്തിയത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണയിൽ ഇരുകൂട്ടരും പിരിഞ്ഞു. സമരമവസാനിപ്പിച്ച കോൺഗ്രസ് കൗൺസിലർമാർ നഗരത്തിൽ പ്രകടനം നടത്തി.
സമരം സംബന്ധിച്ച് നേതാക്കളിൽ ഭിന്നത
തൃശൂർ: കോർപറേഷനിൽ സമീപകാലത്ത് നടത്തിയ പ്രതിഷേധങ്ങളിൽ നേതൃത്വത്തിൽ ഭിന്നത. പ്രതീകാത്മക പ്രതിഷേധം വിട്ട് കായികമായി നേരിടുന്ന രീതി ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സി.പി.എമ്മിനോട് ഒരുവിഭാഗം സഹകരിക്കുന്നുവെന്ന ആക്ഷേപമായിരുന്നു കോൺഗ്രസിൽതന്നെ ഉയർന്നിരുന്നത്. ഇപ്പോൾ ഭരണപക്ഷമായ സി.പി.എമ്മിനെ വലക്കുന്ന പ്രതിഷേധത്തിനോടാണ് വിമർശനം.
പുതിയ ഡി.സി.സി പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ ആക്രമണം കടുപ്പിച്ചത്. അവിശ്വാസത്തെ പിന്തുണക്കാതിരുന്ന ബി.ജെ.പിയും കോൺഗ്രസിനെ അവഗണിച്ചതിലൂടെ നീക്കം പാളിയത് നേതാക്കൾക്കിടയിൽ തന്നെ ഭിന്നതയുണ്ടായിരുന്നു. ഇതോടെയാണ് പ്രതിഷേധം കടുപ്പിച്ചുള്ള പരിപാടികൾ ഒരുവിഭാഗം ശക്തമാക്കിയത്.
കുടിവെള്ള വിഷയത്തിൽ കൗൺസിലിൽ ആദ്യം പ്രതിഷേധവുമായെത്തിയത് ബി.ജെ.പി കൗൺസിലർമാരായിരുന്നു. പ്രതീകാത്മകമായി ചളിവെള്ളത്തിൽ കുളിച്ചും കൗൺസിലിൽ ചളിവെള്ളമെത്തിച്ചുമായിരുന്നു ബി.ജെ.പിയുടെ സമരം.
കൗൺസിലിൽ മേയറുടെ കോലത്തിൽ ചളിവെള്ളമൊഴിച്ച് പ്രതിഷേധമായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് മേയർ കൗൺസിൽ അവസാനിപ്പിച്ച് പുറത്തേക്ക് പോയത്. ഇതോടെയാണ് മേയറുടെ കാറിന് മുന്നിലേക്ക് ചാടിവീണും വാഹനത്തിലേക്ക് ചളിവെള്ളമൊഴിച്ചും സമരം ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗൺസിലർമാരെ കാണാൻ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എൽ.എമാരായ പി.സി. വിഷ്ണുനാഥും അൻവർ സാദത്തും എത്തി.
ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിക്കേറ്റവരെ സന്ദർശിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ടെങ്കിലും അവർ ആശുപത്രി വിട്ടതിനാൽ എത്താത്തതാണെന്ന ന്യായമാണ് ഡി.സി.സി നേതൃത്വത്തിനുള്ളത്. അതേസമയം, ഗുരുവായൂരിൽ വാർത്തസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് സംഭവം പരാമർശിച്ചതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.