തൃശൂർ നഗരസഭ: അവസാന ഓവറിലെ ആത്മവിശ്വാസം, അതിനെ വെല്ലുന്ന പ്രതീക്ഷ
text_fieldsതൃശൂർ: തൃശൂർ കോർപറേഷനിൽ കേവല ഭൂരിപക്ഷമില്ലാതെ ഭരണത്തിലേറിയ ഇടതുമുന്നണി കാലാവധി പൂർത്തിയാക്കുമ്പോൾ പ്രതിപക്ഷ പാളയത്തിൽനിന്ന് രണ്ട് കൗൺസിലർമാരെ കൂടെ കൂട്ടി ഭൂരിപക്ഷമുറപ്പിച്ചാണ് അധികാരമൊഴിയാൻ ഒരുങ്ങുന്നത്. 2010ൽ വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമുണ്ടായിരുന്ന ഇടതുമുന്നണിക്ക് 2015ൽ ഭരണം കൈപ്പിടിയിൽ ഒതുങ്ങിയത് അപ്രതീക്ഷിതമായിരുന്നു. ജങ്ഷനുകളുടെ വികസനം, ദിവാൻജിമൂല മേൽപാലം, പട്ടാളം റോഡ് വികസനം തുടങ്ങി വൻ പദ്ധതികളുടെ ബലത്തിൽ ആത്മവിശ്വാസത്തോടെ തുടർഭരണം കാത്തിരുന്ന യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഫലം. യു.ഡി.എഫ് കോട്ടയെന്ന് വിശേഷണമുള്ള ചെമ്പൂക്കാവ് ഡിവിഷനിൽ മുൻ മേയർ ഐ.പി. പോളിെൻറ തോൽവിയും കോൺഗ്രസിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. അതേ അവസ്ഥയാണ് ഭരണം കിട്ടിയ ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് ഉണ്ടായിരുന്നത്. ബി.ജെ.പിയും നില മെച്ചപ്പെടുത്തി.
കേവല ഭൂരിപക്ഷത്തിെൻറ അഭാവത്തിലും വൻ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. യു.ഡി.എഫ് കാലത്ത് തുടങ്ങിവെച്ച ദിവാൻജിമൂല മേൽപാലം, പോസ്റ്റ് ഒാഫിസ് കെട്ടിടം പൊളിച്ച് പട്ടാളം റോഡ് വികസനം എന്നിവ വിവാദങ്ങൾക്കിടയിലും യാഥാർഥ്യമാക്കി. വടക്കേ ബസ് ഹബ്, മാലിന്യത്തിെൻറ പേരിൽ അറിയപ്പെട്ടിരുന്ന ലാലൂരിലെ ട്രഞ്ചിങ് ഗ്രൗണ്ടിെൻറ സ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ഐ.എം. വിജയൻ കായിക സമുച്ചയം, അന്തർദേശീയ നിലവാരത്തിൽ നവീകരിച്ച അക്വാട്ടിക് കോംപ്ലക്സ്, ശക്തൻ നഗറിൽ ആകാശ മേൽപാത, വൈദ്യുതി രംഗത്ത് സ്വന്തം പദ്ധതികൾ എന്നിവയും മുന്നണി എടുത്തുപറയുന്നു. രാഷ്ട്രീയ പരിചയമില്ലാത്ത അജിത ജയരാജന് അപ്രതീക്ഷിതമായിരുന്നു മേയർ പദവി. എങ്കിലും രണ്ട് അവസരങ്ങളിലായി ആക്ഷേപങ്ങളില്ലാതെ പദവി പൂർത്തിയാക്കുകയാണ്. പാളയത്തിലെ പടയാണ് കോൺഗ്രസിനെ കോർപറേഷനിൽ അലട്ടിയത്. ഭരണപക്ഷത്ത് സി.പി.എമ്മിനകത്തും സി.പി.ഐയുമായുമുള്ള അസ്വാരസ്യങ്ങൾ പലപ്പോഴും ഇടതുമുന്നണി മറച്ചുപിടിച്ചത് കോൺഗ്രസിലെ ഭിന്നിപ്പ് മുതലെടുത്താണ്. കോൺഗ്രസ് വിമതനായി ജയിച്ച കുട്ടി റാഫിയെ സ്വന്തം പക്ഷത്താക്കിയാണ് ഇടതുമുന്നണി ഭരണം തുടങ്ങിയത്. റാഫിയാണ് ഇപ്പോൾ ഡെപ്യൂട്ടി മേയർ. സി.പി.ഐ സ്ഥാനാർഥിക്കെതിരെ മത്സരിച്ചെത്തിയ സി.എം.പിയിലെ പി. സുകുമാരനെയും കൂടെ കൂട്ടി. മുൻ പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദനും ഒടുവിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് ഇടതിനൊപ്പമെത്തി.
വ്യാജരേഖ ചമക്കൽ, കള്ളമിനിറ്റ്സ്, വൈദ്യുതി വിഭാഗത്തിൽ ചെമ്പുകമ്പി മോഷണം, ജലവിതരണ വിഭാഗത്തിൽ ബാറ്ററി മോഷണം തുടങ്ങി പ്രതിപക്ഷത്തിന് പുതിയ പല ആയുധങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിൽ ഇതെല്ലാം ഗുണമാകുമെന്നാണ് യു.ഡി.എഫ് കണക്കാക്കുന്നത്. എന്നാൽ, കൺമുന്നിൽ കാണുന്ന വികസനങ്ങളും അഴിമതി ഇല്ലാതാക്കിയതും ഭരണത്തുടർച്ചക്ക് അവസരം നൽകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. അതോടൊപ്പം കോൺഗ്രസിൽനിന്നും രാജിവെച്ച് കൂടെ ചേർന്ന എം.കെ. മുകുന്ദനിലൂടെ അയ്യന്തോൾ മേഖലയിൽ വലിയ മാറ്റമുണ്ടാവുമെന്നും കരുതുന്നു. കൂടാതെ എൽ.ജെ.ഡി, ജോസ് കെ. മാണി എന്നീ ഘടകങ്ങളും തുണക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം ആവർത്തിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.
മുന്നണികൾ ഡിവിഷനുകളിൽ പ്രാരംഭ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സംവരണ വാർഡുകൾ പുതുക്കിയതോടെ പലരും ഡിവിഷൻ മാറേണ്ടി വരും. മുൻ മേയർ രാജൻ പല്ലൻ, കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, എ. പ്രസാദ് എന്നിവർ മത്സരിക്കുമെന്നത് തീർച്ചയാക്കിയിട്ടുണ്ട്. കോൺഗ്രസ് വിട്ട എം.കെ. മുകുന്ദന് പുല്ലഴി സീറ്റാണ് സി.പി.എം കാണുന്നത്. റാഫിക്കും സീറ്റ് നൽകും. ഭരണം നിയന്ത്രിച്ചിരുന്ന വർഗീസ് കണ്ടംകുളത്തിയെയും അനൂപ് ഡേവിഡ് കാടയെയും വീണ്ടും മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. എന്തായാലും ബി.ജെ.പി പിടിക്കുന്ന സീറ്റുകൾ തന്നെയാവും ഇരു മുന്നണികളുടെയും ഭരണസാധ്യത നിർണയിക്കുക. വിമതർ തലവേദനയാവുന്ന ലക്ഷണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.