തൃശൂർ കോർപറേഷൻ; ഉഴുതുമറിച്ചു, ഇനി വിളവെടുപ്പ്
text_fieldsതൃശൂർ: നഗരസഭ നിലവിൽവന്നിട്ട് കൃത്യം 104 വർഷം. 1921 ജൂലൈ ഒന്നിന് തൃശൂർ നഗരസഭ നിലവിൽവന്നത്. 2000 ഒക്ടോബർ ഒന്നിന് കോർപറേഷനായി മാറി. ഒരു ഡിവിഷൻ കൂടി വർധിച്ച് 56 ഡിവിഷനുകളിലേക്കാണ് മത്സരം നടക്കുന്നത്. അത്യന്തം വാശിയേറിയ പ്രാചരണങ്ങൾക്കൊടുവിൽ ഇനി പോളിങ് ബൂത്തിലേക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ കോർപറേഷനിൽ ആരുവാഴും എന്ന ചർച്ചകൾ സജീവം. സമാസമം സീറ്റുകൾ പിടിച്ചിട്ടും കഴിഞ്ഞതവണ സ്വതന്ത്രന് മേയർ സ്ഥാനം നൽകി കൂടെക്കൂട്ടിയാണ് എൽ.ഡി.എഫ് കോർപറേഷനിൽ അഞ്ച് വർഷം പൂർത്തിയാക്കിയത്. ഇക്കുറി സ്വതന്ത്രഭാരം ഇല്ലാതെ തന്നെ അധികാരം പിടിക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പാർട്ടിയുടെയും എൽ.ഡി.എഫ് മുന്നണിയുടെയും മുഴുവൻ സന്നാഹവും തൃശൂരിൽ ഇതിനായി സമയം ചെലവഴിച്ചിട്ടുണ്ട്. തൃശൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിലും മുഖ്യമന്ത്രി ഏറിയ സമയം നീക്കിവെച്ചത് കോർപറേഷനിലെ വികസനകാര്യങ്ങൾ എണ്ണിപ്പറയാനായിരുന്നു. 56 ഡിവിഷനിലും ശക്തമായ പ്രചാരണം നയിക്കാനും എൽ.ഡി.എഫിനായി. എൽ.ഡി.എഫ് അനുകൂല വിഷയങ്ങളാണ് പൊതുചർച്ചക്ക് വന്നതെന്ന ആശ്വാസവും മുന്നണികേന്ദ്രങ്ങൾക്കുണ്ട്. തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണവും വികസനത്തുടർച്ചയും തന്നെയാണ് എൽ.ഡി.എഫ് പ്രചാരണത്തിൽ മുന്നോട്ടുവെക്കുന്നത്.
എന്നാൽ, ഇതിനെല്ലാം മുന്നിൽനിന്ന മേയർ എം.കെ. വർഗീസ് എൽ.ഡി.എഫിന്റെ ഒരു തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുക്കുന്നില്ല. ചില ഡിവിഷനുകളിലെങ്കിലും വിമത ഭീതിയും ഇടതുമുന്നണിക്കുണ്ട്. മേയർ എം.കെ. വർഗീസ് വിമതനായി മത്സരരംഗത്തെത്തിയതും വിജയിച്ചതുമാണ് കഴിഞ്ഞതവണ യു.ഡി.എഫ് മുന്നണിക്ക് ഭീഷണിയായത്. 24 സീറ്റ് പിടിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് തങ്ങളുടെ മുൻ നേതാവായിരുന്ന എം.കെ. വർഗീസ് തന്നെ പാരയായി. കപ്പിനീം ചുണ്ടിനും ഇടയിൽ നഷ്ടമായ ഭരണം എങ്ങനെയും തിരികെ പിടിക്കുക എന്നതുതന്നെയാണ് യു.ഡി.എഫ് ലക്ഷ്യം. ഒല്ലൂർ അടക്കമുള്ള ചില ഡിവിഷനുകളിൽ യു.ഡി.എഫിന് വിമതഭീഷണിയുണ്ടെങ്കിലും കോർപറേഷൻ ഭരണത്തിന് അതൊന്നും തടസ്സമാകില്ലെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 30 ഡിവിഷനുകളിൽ ഒന്നാമതെത്തിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയതെങ്കിലും വലിയ ആവേശമൊന്നും എൻ.ഡി.എ ക്യാമ്പിലും ബി.ജെ.പി പ്രവർത്തകർക്കിടയിലും കാണാനില്ല. കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി എം.പിയുടെ സംസാരവും പ്രവർത്തന രീതിയും ജനങ്ങൾക്ക് മടുപ്പുളവാക്കുന്നതും വെറുക്കുന്നതുമാണെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ തന്നെ വിലയിരുത്തുന്നു. നിലവിലെ സീറ്റുകൾ നിലനിർത്താൻകഴിഞ്ഞാൽ തന്നെ വലിയകാര്യമെന്നാണ് എൻ.ഡി.എ ക്യാമ്പുകൾ നൽകുന്ന സൂചന. സുരേഷ് ഗോപിയും നടിയും ബി.ജെ.പി നേതാവുമായ ഖുഷ്ബു സുന്ദറും അടക്കം കോർപറേഷനിലെ വിവിധയിടങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചിരുന്നു.
- ഡിവിഷനുകൾ -56
- ആകെ വോട്ടർമാർ -2,69,324
- സ്ത്രീകൾ -1,43,491
- പുരുഷൻമാർ -1,25,823
- പ്രവാസികൾ -ഏഴ്
- ട്രാൻസ്ജൻഡർ -മൂന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

