ആകാശപാതയേറാൻ ഇനി അഞ്ച് മാസം
text_fieldsതൃശൂര്‍: തൂണുകളില്‍ ഉറപ്പിച്ച ശക്തന് നഗറിലെ ആകാശ പാതക്കായുള്ള ഗോവണി ഒരുങ്ങുന്നു. നാലുമേഖലകളിലായി ഒരുക്കുന്ന ഏണിപ്പടികളിൽ സർക്കസ് മൈതാനിയോട് ചേർന്ന ഭാഗത്ത് ഗോവണിക്കായുള്ള അടിത്തറ കോൺക്രീറ്റ് ചെയ്തു. തൂണില്‍ ഉറപ്പിച്ച പില്ലര്‍ ട്രെസിൽ പ്രവർത്തനങ്ങളുമായി തൊഴിലാളികളുണ്ട്. സർക്കസ് മൈതാനി കൂടാതെ ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ-മാംസ മാർക്കറ്റ്, ശക്തൻ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും കയറാനും ഇറങ്ങാനുമാണ് ഗോവണികൾ തയാറാക്കുന്നത്. പിന്നാലെ പില്ലര്‍ ട്രെസിൽ മൈൽഡ് സ്റ്റീൽ ഷീറ്റ് ഉപയോഗിച്ച് പ്ലാറ്റ്ഫോമും ഒരുക്കും. ഇതിനുള്ള ഷീറ്റുകൾ അളവനുസരിച്ച് മുറിച്ച് വെച്ചിട്ടുണ്ട്. സർക്കസ് മൈതാനിക്ക് സമീപത്തെ ഗോവണി ഒരുക്കിയതിന് പിന്നാലെ ബാക്കി മൂന്നു സ്ഥലങ്ങളിലും വേഗത്തിൽ പണി നടക്കും. തുടർന്ന് പ്ലാറ്റ്ഫോമും പിന്നാലെ മേൽക്കൂരയും ഒരുക്കും. അഞ്ചുമാസത്തിനകം പണി പൂർത്തിയാക്കാനാവുമെന്ന് നിർമാണ കമ്പനിയായ കാസർകോട് കേന്ദ്രമായ ബെസ്റ്റ് കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അവകാശപ്പെട്ടു.
280 മീറ്റർ ചുറ്റളവിൽ 89 മീറ്റർ വ്യാസത്തിൽ മൂന്നു മീറ്റർ വീതിയിൽ ആറുമീറ്റർ ഉയരത്തിലുമാണ് ആകാശപാത ഒരുങ്ങുന്നത്. 16 കോൺക്രീറ്റ് തൂണുകളിലാണ് പാത സ്ഥാപിക്കുന്നത്. ശക്തൻ ബസ് സ്റ്റാൻഡ്, വെളിയന്നൂർ ജങ്ഷൻ, ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, പാലക്കാട് റോഡ്, എറണാകുളം റോഡ് അടക്കം എട്ട് സ്ഥലങ്ങളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സൗകര്യം ഇതിലൂടെ ഉണ്ടാവും. പ്രതിദിനം 25,000 കാൽനടക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 350 ടൺ ഉരുക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്നര ലക്ഷം കിലോയാണ് മൊത്തം ഭാരം. കോൺക്രീറ്റ് തൂണുകളിൽ ആയതിനാൽ റോഡുകളിൽ സഞ്ചാരതടസ്സം ഉണ്ടാവുകയില്ല. മുകളിലെത്തിയാല്‍ മൂന്നു മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ളിടത്ത് ഇറങ്ങാം. പടികള്‍ കയറാന്‍ പ്രായമായവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ ലിഫ്റ്റ് സ്ഥാപിക്കും. എസ്കലേറ്റര്‍ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.