പോസ്റ്റ്ഓഫിസ് കെട്ടിടം നിർമിച്ച് നൽകിയിട്ട് മൂന്നു വർഷം; നടപടിയെടുക്കാതെ കേന്ദ്രം
text_fieldsതൃശൂർ: പട്ടാളം റോഡ് വികസനത്തിനായി പൊളിച്ചുമാറ്റിയതിന് തൃശൂർ സ്പീഡ് പോസ്റ്റ്ഓഫിസിന് പകരമായി കോർപറേഷൻ നിർമിച്ച് നൽകിയ പുതിയ കെട്ടിടം മൂന്നു വർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാനായില്ല. നഗരത്തിലെ പ്രധാന ഗതാഗത കുരുക്കായിരുന്ന പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് ഒഴിവാക്കാനായിട്ടാണ് ഇവിടെയുണ്ടായിരുന്ന പോസ്റ്റ്ഓഫിസ് കെട്ടിടം ഒഴിപ്പിച്ചത്. തപാൽ വകുപ്പുമായുണ്ടാക്കിയ ധാരണപ്രകാരം സ്ഥലം കൈമാറുന്നതിന് പകരമായി സൗജന്യമായി സ്ഥലവും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന അളവിൽ പോസ്റ്റ്ഓഫിസ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നൽകണമെന്നായിരുന്നു കരാർ.
ഈ കാലയളവിൽ പ്രവർത്തിക്കുന്നതിന് വാടകയില്ലാതെ കോർപറേഷൻ വാടക കെട്ടിടത്തിൽ സൗകര്യം നൽകുകയും വേണം. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു കരാറെങ്കിലും പ്രളയവും കെട്ടിട നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവിനെയും തുടർന്ന് 10 മാസത്തോളമെടുത്താണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്.
സാധാരണയായി തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാർ സാമ്പത്തിക, സഹായങ്ങൾ നൽകുകയാണ് വേണ്ടതെന്നിരിക്കെ കേന്ദ്ര സർക്കാർ സ്ഥാപനത്തിന് സൗജന്യമായി സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി നൽകി ചരിത്രം തിരുത്തുകയായിരുന്നു തൃശൂർ കോർപറേഷൻ. പോസ്റ്റ്ഓഫിസ് കെട്ടിടം പൊളിച്ച് 16.5 സെന്റ് ഭൂമിയാണ് കോർപറേഷൻ ഏറ്റെടുത്തത്. പകരം പട്ടാളം റോഡരികിൽത്തന്നെ അത്രയും സ്ഥലം തപാൽവകുപ്പിന് കൈമാറി. ഈ സ്ഥലത്ത് 89,50,000 രൂപ ചെലവിലാണ് തപാൽ വകുപ്പ് നിർദേശിച്ച പ്രകാരം ഇരു നിലകളിലായി 3675 ച. അടി വിസ്തീർണത്തിൽ നിർമിച്ചത്. 2021ൽ ഇത് കൈമാറിയെങ്കിലും ഇതുവരെയും പോസ്റ്റ്ഓഫിസ് പ്രവർത്തനം തുടങ്ങിയിട്ടില്ല. കെട്ടിടനിർമാണം പൂർത്തിയാകുന്നതുവരെയെന്ന ധാരണയിൽ പോസ്റ്റ്ഓഫിസ് പ്രവർത്തിക്കാൻ കോർപറേഷന്റെ ടി.ഡബ്ല്യു.സി ബിൽഡിങ്ങിൽ സൗജന്യ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
കേന്ദ്രസർക്കാറാണ് ഇതിൽ നടപടിയെടുക്കേണ്ടതെന്നിരിക്കെ ഇക്കാര്യത്തിൽ ഒരു നിർദേശംപോലും തൃശൂർ തപാൽ വിഭാഗത്തിന് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ പോസ്റ്റ്മാസ്റ്റർ ജനറലിന് ഇതു സംബന്ധിച്ച് സി.കെ. ആനന്ദൻപിള്ള വിവരാവകാശ പ്രകാരം മറുപടി തേടിയതിലാവട്ടെ നടപടികൾ പുരോഗമിക്കുകയാണെന്ന ഒറ്റ വരി മറുപടി മാത്രമാണ് നൽകിയത്. കോടികൾ വിലമതിക്കുന്ന സ്ഥലത്തിന് പുറമെ ഒരു കോടിയോളം ചെലവിട്ട് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയും ലക്ഷങ്ങൾ ചെലവിട്ട കോർപറേഷൻ, തപാൽ വകുപ്പിന് പോസ്റ്റ്ഓഫിസ് പ്രവർത്തിപ്പിക്കാൻ വാടകക്കെട്ടിടം സൗജന്യമായി അനുവദിച്ച് ലക്ഷങ്ങളുടെ വരുമാന നഷ്ടവും നേരിടുകയാണ്. നിരവധി തവണ ഇക്കാര്യത്തിൽ തപാൽവകുപ്പുമായി കത്തിടപാടുകൾ നടത്തിയെന്നും കേന്ദ്രസർക്കാറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമാണ് കോർപറേഷൻ പറയുന്നത്. കെട്ടിടം നിർമിച്ചിട്ട് അനാഥമായി കിടക്കുന്ന പ്രദേശം കാടുകയറിയും ഇഴജന്തുക്കൾക്കുള്ള വാസസ്ഥലമായും മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.