മതിലകം: പുതിയകാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. പുതിയകാവ് സലഫി മസ്ജിദിന് എതിർവശത്തെ മുളംപറമ്പിൽ അൻസാരിയുടെ വീട്ടിലാണ് മോഷണം. വീടിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 3500 രൂപയും ഒന്നരപ്പവൻ വരുന്ന രണ്ടു വളയും എ.ടി.എം കാർഡുമാണ് മോഷണംപോയത്. എ.ടി.എം കാർഡ് ഉപയോഗിച്ച് 10 തവണയായി 95,000 രൂപയും പിൻവലിച്ചിട്ടുണ്ട്. എ.ടി.എം കാർഡിനൊപ്പം തന്നെ പിൻ നമ്പറും എഴുതിവെച്ചതാണ് വിനയായത്. 10 തവണയായി പണം പിൻവലിച്ച സന്ദേശം അൻസാരിയുടെ ഫോണിൽ ലഭിച്ചിരുന്നു.
പ്രവാസിയായ അൻസാരിയുടെ ഭാര്യയും മക്കളുമാണ് പുതിയകാവിലെ വീട്ടിൽ താമസിക്കുന്നത്. ഇവർ ഡിസംബർ 24ന് കർണാടകയിലുള്ള മൂത്ത മകളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇരുനില വീടിെൻറ മുകളിലേക്ക് കോണിവെച്ച് കയറി വാതിൽ കുത്തിത്തുറന്നാണ് മോഷണം. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ മോഷ്ടാവിെൻറ ചിത്രം പതിഞ്ഞിട്ടുണ്ട്. മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.