തൃശൂർ ഈസ്റ്റ് പൊലീസിന് നന്ദി; നഷ്ടപ്പെട്ടെന്ന് കരുതിയ വജ്രാഭരണം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ബിജി ലിവിൻ
text_fieldsതൃശൂർ: നഷ്ടപ്പെട്ടെന്ന് കരുതിയ വജ്രാഭരണം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ബിജി ലിവിൻ. കഴിഞ്ഞ ദിവസമാണ് വല്ലച്ചിറ സ്വദേശിനിയായ ഇവർ തൃശൂർ ടൗണിലേക്ക് കുഞ്ഞിന് ആഭരണം വാങ്ങാൻ അച്ഛനൊപ്പം എത്തിയത്. ആഭരണം വാങ്ങി പുറത്തിറങ്ങി അടുത്ത കടയിൽ കയറിയപ്പോൾ കൈയിൽ ധരിച്ചിരുന്ന വജ്രം പതിച്ച ബ്രേസ് ലെറ്റ് കാണുന്നില്ലെന്നറിഞ്ഞു. അച്ഛനോട് വിവരം പറഞ്ഞ് ജ്വല്ലറിയിൽനിന്ന് ഷോപ്പിലേക്ക് വന്ന വഴികളിൽ പലവട്ടം തിരഞ്ഞു.
കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ കടയിലേക്ക് കയറുമ്പോൾ ആഭരണമില്ലെന്ന് മനസ്സിലായി. റോഡിൽ പോയിക്കാണുമെന്ന് കരുതി വീണ്ടും തിരയുകയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സിവിൽ പൊലീസ് ഓഫിസർ മനീഷ് മോഹൻ ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൈയിൽ ആഭരണം കണ്ടു.
പുറത്തിറങ്ങുമ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് മനസ്സിലാക്കി. തിരക്കേറിയ റോഡിലെ ദൃശ്യങ്ങൾ സമയമെടുത്ത് പരിശോധിച്ചപ്പോൾ ജ്വല്ലറിയിൽനിന്ന് പുറത്തിറങ്ങിയ ഒരാൾ എന്തോ കുനിഞ്ഞെടുക്കുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ ജ്വല്ലറി ജീവനക്കാരുമായി ബന്ധപ്പെട്ട് ഫോൺ നമ്പറിൽ അവരെ വിളിച്ചു. കടവല്ലൂരിൽനിന്ന് ആഭരണമെടുക്കാൻ എത്തിയയാൾ ജ്വല്ലറിയിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് റോഡിൽ ബ്രേസ് ലെറ്റ് കിടക്കുന്നത് കണ്ടത്. ഇമിറ്റേഷൻ ഗോൾഡ് ആയിരിക്കുമെന്ന് കരുതി അത് എടുക്കുകയും ചെയ്തു.
വീട്ടിലെത്തി പരിശോധിച്ചപ്പോൾ അതിലെ സ്വർണവും വജ്രവും കണ്ട് ഇമിറ്റേഷൻ ഗോൾഡ് അല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഇറങ്ങുമ്പോഴാണ് മനീഷ് മോഹന്റെ ഫോൺ കോൾ വരുന്നത്. ഉടൻ അദ്ദേഹം സ്റ്റേഷനിലെത്തി ആഭരണം പൊലീസിന് കൈമാറി. ഉച്ചക്ക് രണ്ടരയോടെയാണ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. അഞ്ചോടെ ആഭരണം തിരിച്ചു കിട്ടി. ആഭരണം ഏറ്റുവാങ്ങിയ ബിജി ലിവിൻ പൊലീസുകാർക്ക് നന്ദി അറിയിച്ച് ഏറെ സന്തേോഷത്തോടെയാണ് സ്റ്റേഷനിൽനിന്ന് യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

