ടെക്സ്റ്റൈൽ മില്ലുകൾക്ക് താഴ് വീഴുന്നു; പണിയെടുത്ത കൂലി പോലുമില്ലാതെ തൊഴിലാളികൾ
text_fieldsതൃശൂർ: മാസങ്ങളായി ലേ ഓഫിലുള്ള സീതാറാം, വിരുപ്പാക്ക ടെക്സ്റ്റൈൽ മില്ലുകൾ അടച്ചുപൂട്ടലിലേക്ക്. തൊഴിലാളി സംഘടനകൾ സർക്കാർ തലത്തിൽ നിരവധി ചർച്ച നടത്തിയിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ പതുക്കെ താഴിടാനാണ് നീക്കമെന്നും ഇക്കാര്യത്തിൽ വ്യവസായവകുപ്പിൽ ധാരണയായെന്നുമാണ് യൂനിയനുകൾ പറയുന്നത്.
തൃശൂരിൽ സീതാറാം, വിരുപ്പാക്ക സഹകരണ സ്പിന്നിങ് മിൽ എന്നിവ കൂടാതെ ചെങ്ങന്നൂർ പ്രഭുറാം മിൽസ്, എടരിക്കോട് ടെക്സ്റ്റൈൽസ്, കോട്ടയം ടെക്സ്റ്റൈൽസ് എന്നിവയും അടച്ചുപൂട്ടലിന് പട്ടികയിലുണ്ടെന്ന് പറയുന്നു. സർക്കാർ സഹായവും വായ്പാസൗകര്യങ്ങളുമില്ലാതായത് മില്ലുകളെ കടക്കെണിയിലാക്കിയിരുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വാങ്ങി ശേഖരിക്കാനുള്ള സാമ്പത്തിക പ്രയാസവും മൂലം ഉന്തിത്തള്ളിയായിരുന്നു മില്ലുകളുടെ പ്രവർത്തനം. ഇടക്ക് ലേ ഓഫ് പ്രഖ്യാപിക്കുമെങ്കിലും പിന്നീട് വീണ്ടും സർക്കാർ ഇടപെടലോടെ പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷം ഒരു തവണ മാത്രമാണ് മില്ലുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതത്രെ.
പിന്നീട് പല തവണ വ്യവസായ വകുപ്പുമായും മന്ത്രിയുമായും തൊഴിലാളി സംഘടനകൾ ഇടപെട്ടിരുന്നു. ആറ് മാസത്തോളമായി ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുത്ത കൂലി പോലുമില്ലാതെ പെരുവഴിയിലായിരിക്കുന്നത്. സീതാറാം മില്ലിൽ-200, തൃശൂർ കോഓപറേറ്റീവ് സഹകരണ സ്പിന്നിങ് മിൽ (വിരുപ്പാക്ക)-225 എന്നിങ്ങനെയാണ് സ്ഥിരം തൊഴിലാളികളുടെ എണ്ണം. ഇവർക്ക് ശമ്പള കുടിശിക മാത്രമല്ല ഇ.എസ്.ഐ, പി.എഫ് എന്നിവയടക്കം മുടക്കമാണ്.
വിരമിച്ചവരിൽ ഗ്രാറ്റുവിറ്റിയും കിട്ടാത്തവരാണ് ഏറെയും. സീതാറാം മില്ലിൽ സി.പി.എം പ്രതിനിധിയായിരുന്നു ചെയർമാനെങ്കിലും മുന്നണിധാരണയനുസരിച്ച് ഐ.എൻ.എല്ലിന് കൈമാറിയെങ്കിലും ആരും ചുമതലയേറ്റിട്ടില്ല. വിരുപ്പാക്കയിൽ ബി.ഡി.ജെ.എസ് നേതാവ് കെ.വി. സദാനന്ദനെയാണ് ചെയർമാനായി നിയോഗിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 30 കോടിയോളം ചെലവിട്ട് 35 വർഷം പഴക്കമുള്ള യന്ത്രങ്ങൾ മാറ്റിയും പദ്ധതികൾ തയാറാക്കിയും ആധുനികവത്കരണത്തിന് ശ്രമം തുടങ്ങിയിരുന്നു.
2021ൽ 27.35 കോടിയുടെ അടങ്കൽ തുകയുടെ മാസ്റ്റർ പ്ലാനും സമർപ്പിച്ചിരുന്നു. നൂലില്ലാത്തതിനാൽ മില്ലുകളിൽ ഉൽപാദനം നടക്കുന്നില്ല. കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് നൂൽ വാങ്ങുന്നത്. ഇവ വാങ്ങണമെങ്കിൽ പണവുമില്ല. ഒരാഴ്ച പ്രവർത്തിക്കാതിരുന്നാൽ യന്ത്രങ്ങൾ തകരാറിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

