എം.പിയായിരുന്നപ്പോൾ ഒന്നും ചെയ്തില്ല , സുരേഷ് ഗോപിയുടെ ഇടപെടൽ പരിഹാസ്യം -നഗരസഭ ചെയര്മാന്
text_fieldsഗുരുവായൂര്‍: രാജ്യസഭാംഗമായിരിക്കെ ഗുരുവായൂരിന്റെ വികസനത്തിന് ചെറുവിരല്‍ അനക്കാത്ത സുരേഷ് ഗോപി ഇപ്പോള്‍ വികസന പ്രശ്നങ്ങളില്‍ ഇടപെടാമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്.
ബി.ജെ.പി നഗരസഭ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലേക്ക് പോലും തന്റെ എം.പി ഫണ്ടില്‍നിന്ന് സുരേഷ് ഗോപി ഒന്നും നല്‍കിയിട്ടില്ലെന്നും ചെയര്മാന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. സുരേഷ് ഗോപിയുടെ ഇടപെടല്‍ ആത്മാര്‍ഥമായാണെങ്കില്‍ നിര്‍മാണം നടക്കുന്ന പാലത്തിന് ചുവട്ടില്‍നിന്ന് സംസാരിക്കുകയല്ല അധികൃതരുമായി ബന്ധപ്പെടുകയാണ് വേണ്ടിയിരുന്നത്.
അമൃത്, പ്രസാദ് പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നഗരസഭകള്‍ക്കും തീര്‍ഥാടക നഗരങ്ങള്‍ക്കും നല്‍കേണ്ട പദ്ധതികളുടെ ഭാഗമായി അനുവദിച്ചതാണെന്നും കൃഷ്ണദാസ് പറഞ്ഞു. നേരത്തെയും കേന്ദ്ര പദ്ധതികള്‍ ഗുരുവായൂരിന് ലഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മേല്‍പാലം നിര്‍മിക്കുന്നത്. ഏകദേശം 50 ശതമാനത്തോളം പണി പൂര്‍ത്തിയായി കഴിഞ്ഞിട്ടുമുണ്ട്.
ഏത് കണ്ടാലും അതിന് ഉത്തരവാദി ഞാനാണ് എന്ന് പറയുന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി കഴിഞ്ഞദിവസം നടത്തിയ പ്രദര്‍ശനം ഓര്‍മിപ്പിക്കുന്നത്. ഗുരുവായൂര്‍ വികസനത്തിന്റെ പേരില്‍ രൂപംകൊടുത്തിട്ടുള്ള പുതിയ സംഘങ്ങളുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ ഇത്തരം സംഘങ്ങളുടെ നേതൃത്വത്തിലുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ചെയര്മാന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.