വേനൽ മഴ: അന്തിക്കാട് കോൾപടവിൽ നെൽകൃഷി നശിക്കുന്നു
text_fieldsഅന്തിക്കാട്: ന്യൂനമർദത്തെ തുടർന്നുള്ള വേനൽമഴയിൽ അന്തിക്കാട് പാടശേഖരത്തിലെ വിവിധ പടവുകളിൽ നെൽകൃഷി നാശത്തിലേക്ക്. ഇതോടെ കർഷകർ ആശങ്കയിൽ. കൊയ്യാറായ ഹെക്ടർ കണക്കിന് പാടത്തെ നെല്ലാണ് നാശത്തിെൻറ വക്കിലായത്. കൊയ്യാറായ പുള്ള്, അഞ്ഞൂറാം കോൾ, ഭഗവതി കോൾ തുടങ്ങിയ പടവുകളിലാണ് കാറ്റിലും മഴയിലും നെൽച്ചെടികൾ നിലംപതിച്ചത്.
വീണ നെല്ല് വെള്ളത്തിലും ചളിയിലും മുങ്ങിയതിനാൽ ഏതാനും ദിവസത്തിനകം മുളക്കുമെന്ന സ്ഥിതിയിലാണ്. കാലാവസ്ഥാ മാറ്റം മൂലം ഒരുമാസം വൈകിയാണ് ഇവിടങ്ങളിൽ കൃഷിയിറക്കിയത്. വിത നടത്തിയ പാടങ്ങളിലാണ് നടീൽ നടത്തിയ പാടങ്ങളിലേതിനേക്കാൾ കൂടുതൽ കൃഷിനാശമുണ്ടായത്.
വളത്തിെൻറ ക്രമാതീതമായ വില വർധന മൂലം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം ചെലവ് വന്നതിന് പുറമെ മഴക്കെടുതിയിൽ നെല്ല് നശിക്കുമെന്ന സ്ഥിതിയിലായതോടെ കർഷകർ ആശങ്കയിലാണ്. പാടശേഖര കമ്മിറ്റി കാര്യങ്ങൾ മുറക്ക് നടക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങൾ വില്ലനായതായും കർഷകർ പറയുന്നു.